
മലയാളത്തിലൂടെ അഭിനയ ലോകത്ത് ചുവടുവെച്ച മാളവിക മോഹനൻ ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന സിനിമാ താരമാണ്. ദുൽഖർ സൽമാനൊപ്പമാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പട്ടം പോലെ പേരിലെത്തിയ ആദ്യ ചിത്രത്തിലൂടെ തന്നെ താരം മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചിരുന്നു. പിന്നീട് ബോളിവുഡിലേക്കും തമിഴ് സിനിമയിലേക്കുമെല്ലാം അവസരം കിട്ടിയ താരം അവിടെയും തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രജനീകാന്ത്, വിജയ്, മമ്മൂട്ടി, വിക്രം തുടങ്ങിയ വലിയ താരങ്ങൾക്കൊപ്പം അഭിനയിച്ച താരം മോഹൻലാലിനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് താരത്തിന്റെ ചില തുറന്നു പറച്ചിലുകൾ ചർച്ചയാകുന്നത്.
ലോക്കൽ ട്രെയിനിലെ രാത്രി യാത്രയ്ക്കിടെ സഹയാത്രികൻ മോശമായി പെരുമാറി എന്നാണ് മാളവികയുടെ വെളിപ്പെടുത്തൽ. പെട്ടെന്നുണ്ടായ ഞെട്ടലിൽ എന്തു ചെയ്യണമെന്നറിയാതെ മരവിച്ചിരുന്നു പോയെന്നും താരം പറയുന്നു. ഹൗട്ടർഫ്ലൈ എന്ന ഹിന്ദി യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
മാളവികയുടെ വാക്കുകളിലേക്ക്..
"പണ്ട് ഞാനും രണ്ട് സുഹൃത്തുക്കളും കൂടി ലോക്കൽ ട്രെയിനിൽ തിരികെ വരിക ആയിരുന്നു. സമയം ഒരു ഒൻപതര ആയിട്ടുണ്ടാകും. ലോക്കൽ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കംപാർട്ട്മെന്റിൽ ആയിരുന്നു ഞങ്ങൾ. ആ കംപാർട്മെന്റിൽ ഞങ്ങളല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഞാൻ വിൻഡോ ഗ്രില്ലിന് അടുത്തായിരുന്നു ഞങ്ങൾ മൂന്നുപേരും ഇരുന്നത്. ഞങ്ങൾ ഇരിക്കുന്നത് കണ്ട് ഒരാൾ ആ ഗ്രില്ലിൽ മുഖം അമർത്തി നിന്ന് ഒരു ഉമ്മ തരുമോ എന്നു ചോദിച്ചു. ഞങ്ങൾ മരവിച്ചിരുന്നു പോയി. അന്ന് ഞങ്ങൾക്ക് 19-20 വയസ് വരും. ഇതിനോടൊക്കെ എങ്ങനെ പ്രതികരണമെന്ന് അന്ന് അറിയില്ലായിരുന്നു. എന്തെങ്കിലും പ്രതികരിച്ചാൽ അയാൾ അകത്തേക്ക് വരുമോ എന്ന പേടിയും ഉണ്ടായി. അടുത്ത സ്റ്റേഷൻ എത്താനാണെങ്കിൽ 10 മിനിറ്റും എടുക്കും. എല്ലാ പെൺകുട്ടികൾക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകും."