
മുൻ കാമുകനെ ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും ഇപ്പോഴത്തെ കാമുകനും പൊലീസിന്റെ പിടിയിലായി. അലിഗഢിലെ ക്വാർസി പ്രദേശവാസിയായ യുവതിയും കാമുകനുമാണ് പിടിയിലായത്. യുവതിയുടെ അയൽവാസിയായ ബിസിനസുകാരനെയാണ് ഇരുവരും ചേർന്ന് ഹണിട്രാപ്പിൽ കുടുക്കിയത്. മഥുരയിലെ ഒരു ഹോട്ടലിൽ വെച്ച് യുവതി മുൻ കാമുകനായ വ്യവസായിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ ഏഴുലക്ഷം രൂപ നൽകണമെന്നായിരുന്നു പിന്നീട് യുവതിയുടെ നിലവിലെ കാമുകൻ വ്യവസായിയോട് ആവശ്യപ്പെട്ടത്. ഇതോടെ ഇരയായ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയുടെ അയൽവാസിയെയാണ് ഹണിട്രാപ്പിൽ കുടുക്കിയത്. ബിസിനസുകാരനായ ഇയാളുമായി മുമ്പ് യുവതി പ്രണയത്തിലായിരുന്നു. പിന്നീട് ഈ പ്രണയബന്ധം തകർന്നു. ഇതിനിടെ യുവതി ബഹ്റൈനിൽ പോയി. ബഹ്‌റൈനിൽ നിന്ന് തിരിച്ചെത്തിയ യുവതി തന്ത്രപൂർവം യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തുകയായിരുന്നു.
ജൂൺ 18-ന് തിരികെ നാട്ടിലെത്തിയ യുവതി മുൻ കാമുകനെ ഒരുമിച്ച് യാത്ര പോകാൻ ക്ഷണിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിയുടെ വാക്ക് വിശ്വസിച്ച്, ജൂൺ 28-ന് അവളുടെ ജന്മദിനത്തിൽ ഇയാൾ മഥുരയിലെ ഹോട്ടലിലേക്ക് പോയി. അവിടെ ഒരു ഹോട്ടലിൽ വച്ച് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. പിറ്റേന്ന് രാവിലെ ഇരുവരും അലിഗഢിലേക്ക് മടങ്ങി. അതേ ദിവസം വൈകുന്നേരം, ഹോട്ടൽ മുറിയിലെ ഇരുവരുടെയും സ്വകാര്യ നിമിഷങ്ങൾ ഒരു അജ്ഞാത നമ്പറിൽ നിന്ന് ബേക്കറിയുടമയുടെ വാട്സാപ്പിൽ ലഭിച്ചു.
ഈ വീഡിയോ വൈറലാക്കുമെന്നും അല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ആവശ്യം. രണ്ട് ദിവസത്തിന് ശേഷം, അഞ്ച് ലക്ഷത്തിന് പകരം ഏഴ് ലക്ഷം രൂപ വേണമെന്നായി. പണം ഡൽഹിയിലെത്തിക്കാനായിരുന്നു നിർദേശം. ഈ വീഡിയോ ബിസിനസുകാരന്റെ സഹോദരന്റെയും ഭാര്യയുടെയും നമ്പറുകളിലേക്ക് അയച്ചുവെന്നും പരാതിയിൽ പറയുന്നു. ഒടുവിൽ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ, തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞെങ്കിലും ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
പരാതിയിൽ നൽകിയിരുന്ന നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഖിർണി ഗേറ്റിലെ ബി.ടെക് ബിരുദധാരിയായ ക്ഷിതിജ് എന്ന നക്സ് ശർമ്മയുടെ പേര് പുറത്തുവന്നു. ക്ഷിതിജിന്റെ നമ്പറുകൾ പരിശോധിച്ചപ്പോഴാണ് യുവതിയും ഇയാളും തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് തിരിച്ചറിയുന്നത്. പിന്നീട് ഇരുവരും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.
മഥുരയിലെ ഹോട്ടലിൽ മറ്റൊരു മുറി കൂടി ബുക്ക് ചെയ്ത് ക്ഷിതിജിനെ അവിടെ താമസിപ്പിച്ചു. ഡൽഹിയിൽ നിന്ന് വാങ്ങിയ ഹിഡൺ കാമറകൾ മുറികളിൽ യുവതി തന്നെ സ്ഥാപിക്കുകയും താഴത്തെ മുറിയിലിരുന്ന് ലാപ്ടോപ്പിൽ ഇത് നിയന്ത്രിച്ച് ക്ഷിതിജ് വീഡിയോ പകർത്തുകയും ചെയ്തു. വൈഫൈ ഉള്ള ഹോട്ടൽ നോക്കി ബുക്ക് ചെയ്തായിരുന്നു പദ്ധതി നടപ്പാക്കിയതെന്ന് പൊലീസ് പറഞ്ഞു.











