12:49pm 05 June 2026
NEWS
തൃണമൂലിൽ കലാപം; വിമതർക്കെതിരെ മഹുവ മൊയ്ത്രയുടെ രൂക്ഷ വിമർശനം
05/06/2026  07:49 AM IST
NILA
തൃണമൂലിൽ കലാപം; വിമതർക്കെതിരെ മഹുവ മൊയ്ത്രയുടെ രൂക്ഷ വിമർശനം

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൊന്നിനെ നേരിടുന്നതിനിടെ, പാർട്ടി എംപിയായ മഹുവ മൊയ്ത്ര വിമത എംഎൽഎമാർക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. നിയമസഭാ കക്ഷിയുടെ നിയന്ത്രണം പിടിച്ചെടുത്ത വിമത നേതാക്കൾക്ക് സ്വതന്ത്ര രാഷ്ട്രീയ ശക്തിയോ ജനപിന്തുണയോ ഇല്ലെന്നും, മമത ബാനർജിയുടെ ജനപ്രീതിയുടെ കരുത്തിലാണ് അവർ ഇതുവരെ നിലനിന്നതെന്നും മഹുവ ആരോപിച്ചു.

കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികളും അറസ്റ്റ് ഭീഷണികളും ഭയന്നാണ് നിരവധി എംഎൽഎമാർ പാർട്ടി വിട്ടതെന്ന് മഹുവ പറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട  ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതർക്ക് പ്രതിപക്ഷ രാഷ്ട്രീയത്തിൽ തുടരാനുള്ള ധൈര്യമില്ലാത്തതിനാലാണ് അവർ സുരക്ഷിതമായ വഴിയിലേക്ക് നീങ്ങിയതെന്നും അവർ വിമർശിച്ചു. തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് വിശേഷിപ്പിക്കുന്നതിന് വിമതർക്കൊരു അവകാശവുമില്ലെന്നും മഹുവ വ്യക്തമാക്കി.

സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികളെ ദുർബലപ്പെടുത്താൻ ബിജെപി കേന്ദ്ര ഏജൻസികളെ ആയുധമാക്കുകയാണെന്ന ഗുരുതര ആരോപണവും മഹുവ ഉന്നയിച്ചു. നിലവിലെ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് ഓരോ എംഎൽഎമാരുടെയും രാഷ്ട്രീയവും വ്യക്തിപരവുമായ ദൗർബല്യങ്ങൾ അറിയാമായിരുന്നുവെന്നും അത് ഉപയോഗിച്ചാണ് പലരെയും സ്വാധീനിച്ചതെന്നും അവർ ആരോപിച്ചു. എൻഐഎ, സിബിഐ തുടങ്ങിയ ഏജൻസികളുടെ അന്വേഷണം ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാരെ ബിജെപിയിലേക്ക് അടുപ്പിച്ചതെന്നും മഹുവ പറഞ്ഞു.

അതേസമയം, തൃണമൂൽ കോൺഗ്രസ് തകർച്ചയുടെ വക്കിലാണെന്ന വിലയിരുത്തലുകൾ അവർ തള്ളി. മമത ബാനർജിയും പാർട്ടിയുടെ കോർ നേതൃത്വവുമാണ് യഥാർഥ തൃണമൂൽ കോൺഗ്രസെന്നും, ആവശ്യമെങ്കിൽ പൂജ്യത്തിൽ നിന്ന് പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ മമതയ്ക്ക് കഴിയുമെന്നും മഹുവ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ടിഎംസിയുടെ 28 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മമത ബാനർജി ഇത്രയും വലിയ ആഭ്യന്തര വെല്ലുവിളി നേരിടുന്നത്. 58 വിമത എംഎൽഎമാർ നിയമസഭാ കക്ഷിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഋതബ്രത ബാനർജിയെ നേതാവായി തെരഞ്ഞെടുത്തിരുന്നു. ഈ നീക്കത്തിന് പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കറും അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ മമത ബാനർജിയെ പുതിയ നിയമസഭാ സംഘത്തിന്റെ മുഖ്യ ഉപദേശകയാക്കാൻ തയ്യാറാണെന്ന നിലപാടിലൂടെ വിമത വിഭാഗം തങ്ങളുടെ നിലപാട് മയപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img