
മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബിനെ പുകഴ്ത്തിയ എംഎൽഎയെ നിയമസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. മഹാരാഷ്ട്ര നിയമസഭയിലാണ് സംഭവം. സമാജ്വാദി പാർട്ടി പാർട്ടി നേതാവ് അബു ആസ്മിയെയാണ് നിയമസഭയിൽ നിന്നും പുറത്താക്കിയത്. ആസ്മിയെ സസ്പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ട് പാർലമെന്ററി കാര്യമന്ത്രി ചന്ദ്രകാന്ത് പാട്ടീൽ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കുകയായിരുന്നു.
അതേസമയം, തന്നെ സസ്പെൻഡ് ചെയ്ത നടപടി അനീതിയാണെന്ന് വിമർശിച്ച് ആസ്മി രംഗത്തെത്തി. എന്നെ സസ്പെൻഡ് ചെയ്തത് അനീതിയാണ്, എന്നോടു മാത്രമല്ല എന്നെ തിരഞ്ഞെടുത്ത ലക്ഷക്കണക്കിനായ ആളുകളോടും കൂടിയുള്ള അനീതിയാണ്. സംസ്ഥാനത്ത് എന്തുകൊണ്ടാണ് ഇരട്ടനീതി നടപ്പാക്കപ്പെടുന്നതെന്ന് സർക്കാരിനോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. അബു ആസ്മിക്ക് ഒരു നിയമം, പ്രശാന്ത് കൊരട്കർക്കും രാഹുൽ ഷോലാപുർകർക്കും മറ്റൊരു നിയമം- ആസ്മി സാമൂഹികമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ഔറംഗസേബിനേക്കുറിച്ചുള്ള പരാമർശം താൻ നിയമസഭയ്ക്കുള്ളിലല്ല നടത്തിയതെന്നും അബു ആസ്മി വ്യക്തമാക്കുന്നു. ചില പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് താനിക്കാര്യം പറഞ്ഞത്. ചരിത്രകാരന്മാർ രേഖപ്പെടുത്തിയ കാര്യങ്ങളാണ് പറഞ്ഞതെന്നും ആസ്മി ചൂണ്ടിക്കാട്ടുന്നു.











