
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ് രാജിൽ മഹാകുംഭമേളയിൽ സ്നാനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി ഗംഗാതീരത്ത് പൂജയും നടത്തി. കുംഭമേളയിൽ പങ്കെടുക്കാനായത് അനുഗ്രഹമെന്നായിരുന്നു മോദിയുടെ പ്രതികരണം. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് മോദി കുംഭമേളക്കെത്തിയത്. അതിനാൽതന്നെ പ്രധാനമന്ത്രിയുടെ ത്രിവേണി സംഗമത്തിലെ സ്നാനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.
ഇന്നു രാവിലെ 11 മണിക്കാണ് സംഗം ഘാട്ടിലെത്തി ത്രിവേണി സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്നാനം നടത്തിയത്. പിന്നീട് യോഗി ആദിത്യനാഥിനൊപ്പം പ്രത്യേക പൂജയിലും മോദി പങ്കെടുത്തു. കഴിഞ്ഞ മാസം 13 ന് തുടങ്ങിയ മഹാ കുംഭമേളയിൽ ആദ്യമായാണ് മോദി പങ്കെടുക്കുന്നത്. ഇന്നു രാവിലെ പ്രയാഗ് രാജ് വിമാനത്താവളത്തിലെത്തിയ മോദി സൈനിക ഹെലികോപ്റ്ററിൽ കുംഭമേള നഗരിയിലെത്തി. തുടർന്ന് യോഗി ആദിത്യനാഥിനൊപ്പം ബോട്ടിൽ പ്രത്യേക വഴിയിലൂടെയാണ് സംഗം ഘാട്ടിലെത്തിയത്. തിരക്ക് ഒഴിവാക്കാനാണ് ബോട്ട് യാത്ര തെരഞ്ഞെടുത്തത് എന്നാണ് വിശദീകരണം. കുംഭമേളയിൽ പങ്കെടുക്കാനെത്തിയവരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു യാത്ര. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രയാഗ് രാജിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഡൽഹി തെരഞ്ഞെടുപ്പിലുടനീളം കുംഭമേള നടത്തിപ്പ് ബിജെപി പ്രചാരണായുധമാക്കിയിരുന്നു. എന്നാൽ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച ദുരന്തം തിരിച്ചടിയായി. പ്രതിപക്ഷം പാർലമെന്റിലടക്കം ഇത് ഉന്നയിച്ചു. പിന്നാലെ വിശ്വാസികളുടെ വോട്ടുറപ്പിക്കാൻ കൂടിയാണ് പോളിംഗ് ദിനത്തിൽ പ്രധാനമന്ത്രിയുടെ സ്നാനം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.











