
പ്രയാഗ്‍രാജ്: കുംഭമേളയിൽ ദശലക്ഷക്കണക്കിന് ആളുകൾ സ്നാനം ചെയ്തെങ്കിലും ഒരാൾക്കുപോലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ശാസ്ത്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്. ശാസ്ത്രത്തെ കൂട്ടുപിടിച്ചുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് കുംഭമേളയിൽ ഫലം കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് നടന്നിട്ടുള്ള കുംഭമേളകളിൽ പകർച്ചാവ്യാധികൾ പിടിപെട്ടിട്ടുണ്ടെങ്കിലും ഇക്കുറി ശാസ്ത്രത്തിന്റെ സഹായത്തോടെ പകർച്ചവ്യാധികൾ പിടിപെടുന്നത് ഒഴിവാക്കാനായി എന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്.
‘‘50 കോടിയിലധികം ഭക്തർ ഇതിനകം കുംഭമേളയിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ശുചിത്വ ലംഘനത്തിന്റെയോ പകർച്ചാവ്യാധിയുടേയോ ഒരു സൂചനയും ഇതുവരെ ഉണ്ടായിട്ടില്ല.’’ – പ്രയാഗ്‍രാജിൽ കുംഭമേളയിൽ പങ്കെടുക്കാനെത്തിയ ജിതേന്ദ്ര സിങ് മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, ശുചിത്വം നിലനിർത്തുന്നതിനായി രാജ്യത്തെ ആണവ ഗവേഷണ കേന്ദ്രങ്ങൾ സംഭാവന ചെയ്ത സാങ്കേതിക വിദ്യയാണ് കുംഭമേളയിൽ പ്രയോജനപ്പെടുത്തിയത്. അതിശയകരമായ ഈ പ്രവൃത്തി പൂർത്തിയാക്കാൻ മുംബൈയിലെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റെയും കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിന്റെയും നേതൃത്വത്തിൽ സജ്ജമാക്കിയ മലിനജല ശുദ്ധീകരണ പ്ലാന്റുകളാണ് പ്രയാഗ്‍രാജിലുള്ളത്.
ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിങ് ബാച്ച് റിയാക്ടറുകളാണ് കുംഭമേളയിൽ ജലശുദ്ധീകരണത്തിനായി പ്രവർത്തിക്കുന്നത്. സൂക്ഷ്മാണുക്കളെ ഉപയോഗിച്ചു മലിനജലം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രതിദിനം നദിയിലെ ഒന്നരലക്ഷം ലീറ്റർ മലിനജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ഗംഗയുടെ തീരത്തായി പ്രവർത്തിക്കുന്നത്. പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കുറച്ചു സ്ഥലം മാത്രം മതി, ഒപ്പം ശുദ്ധീകരണത്തിനുള്ള പ്രവർത്തന ചെലവ് കുറവെന്നതും ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകതകളാണ്.











