
കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ് യെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. സ്ത്രീകളും കുട്ടികളുമടക്കം മരിച്ചിട്ടും നേതാവ് സ്ഥലംവിട്ടെന്നും എന്ത് പാർട്ടിയാണിത് എന്നുമായിരുന്നു കോടതിയുടെ ചോദ്യം. അണികളെ ഉപേക്ഷിച്ചയാൾക്ക് നേതൃഗുണമില്ലെന്ന് വിമർശിച്ച കോടതി, കരൂരിൽ സംഭവിച്ചത് മനുഷ്യനിർമിത ദുരന്തമാണെന്നും ചൂണ്ടിക്കാട്ടി. കരൂർ ദുരന്തത്തിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതി രൂക്ഷവിമർശനം ഉയർത്തിയത്.
കരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ച് ഹൈക്കോടതി ഉത്തരവായി. നോർത്ത് സോൺ ഐജിക്കാണ് കേസ് അന്വേഷണ ചുമതല. നാമക്കൽ എസ്പിയും അന്വേഷണ സംഘത്തിന്റെ ഭാഗമാവും. അതേസമയം, കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികളും നേരത്തെ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. നിലവിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.











