
ഭോപ്പാൽ: 2025ലെ വഖഫ് ഭേദഗതി നിയമം നടപ്പിലാക്കി സംസ്ഥാന വഖഫ് ബോർഡ് പുനസംഘടിപ്പിച്ച ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്. മുഖ്യമന്ത്രി മോഹൻ യാദവ് നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് പുതിയ ബോർഡിന് രൂപം നൽകിയത്. ഭേദഗതി നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് ഹിന്ദു വിഭാഗത്തിൽപ്പെട്ട രണ്ടുപേരെ ഉൾപ്പെടുത്തിയാണ് 10 അംഗ ബോർഡ് പുനസംഘടിപ്പിച്ചിരിക്കുന്നത്.
സൻവാർ പട്ടേലിനെ പുതിയ വഖഫ് ബോർഡ് ചെയർമാനായി നിയമിച്ചു. മനോജ് മൽപാനിയും അനിമേഷ് ഭാർഗവും ഹിന്ദു അംഗങ്ങളായി ബോർഡിൽ ഇടംപിടിച്ചു. പുതിയ ബോർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം സർക്കാർ ഞായറാഴ്ച പുറത്തിറക്കി.
വഖഫ് ഭേദഗതി നിയമപ്രകാരം മുസ്ലിം ഇതര മതവിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെയും സംസ്ഥാന വഖഫ് ബോർഡിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയാണ് ഈ നടപടിയുടെ അടിസ്ഥാനമെന്ന് സർക്കാർ വ്യക്തമാക്കി. പുതിയ നിയമപ്രകാരം ബോർഡ് പുനസംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശെന്ന് സർക്കാർ വൃത്തങ്ങൾ വാർത്താ ഏജൻസിയായ പി.ടി.ഐയോട് അറിയിച്ചു.
വഖഫ് നിയമത്തിലെ സെക്ഷൻ 12(1) പ്രകാരമാണ് പുതിയ ബോർഡ് നിലവിൽ വന്നത്. ചെയർമാൻ സൻവാർ പട്ടേലിന് പുറമെ നജ്മ ഹെപ്തുള്ള, ആതിഫ് അഖീൽ, ഫൈസാൻ ഖാൻ, ഫാത്തിമ ചൗധരി, ഷയ്സ്ത സുൽത്താൻ, ഷബാന ഖാൻ, മനോജ് മൽപാനി, അനിമേഷ് ഭാർഗവ എന്നിവരാണ് മറ്റ് അംഗങ്ങൾ. പിന്നാക്ക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് കമ്മീഷണർ ബോർഡിൽ എക്സ്-ഒഫീഷ്യോ അംഗമായും പ്രവർത്തിക്കും.










