02:31am 15 May 2025
NEWS
എം.എ. ബേബിയുടെ ദൗത്യം
27/04/2025  10:55 AM IST
nila
എം.എ. ബേബിയുടെ ദൗത്യം
HIGHLIGHTS

1957 ഏപ്രിൽ 5 ന് നിലവിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗവൺമെന്റ് കേരളീയ സമൂഹത്തിന് പുതിയ ഒരു ചക്രവാളവും ലക്ഷ്യബോധവും നൽകി.

കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ മാർക്സിസ്റ്റ് വീക്ഷണത്തിന്റെ സ്വാധീനം ചെറുതല്ല. കേരളപിറവിക്ക് മുമ്പേ ഫ്യൂഡൽ സാമൂഹിക വ്യവസ്ഥയുടെ മേൽക്കോയ്മയുടെ ഭാഗമായി കഴിഞ്ഞ ഒരു സമൂഹത്തിലാണ്, കമ്മ്യൂണിസമെന്ന നൂതനാശയം വേരൂന്നിത്തുടങ്ങിയത്. ക്രമേണ ഇത് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപവൽക്കരണത്തിനും തുടർന്ന് അത് വളർന്നുപന്തലിക്കുന്നതിനും ഇടനൽകി. 1957 ഏപ്രിൽ 5 ന് നിലവിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗവൺമെന്റ് കേരളീയ സമൂഹത്തിന് പുതിയ ഒരു ചക്രവാളവും ലക്ഷ്യബോധവും നൽകി. തൊഴിലാളികളുടെയും കൃഷിക്കാരുടെയും താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിയ ഒന്നാം ഇ.എം.എസ് സർക്കാർ ബൂർഷ്വാ- ജന്മിവർഗ്ഗത്തിന്റെ വികസനനയത്തിനെതിരായ എക്കാലത്തേയും മികച്ച ബദൽ മാർഗ്ഗങ്ങൾ സ്വീകരിച്ച സർക്കാരായിരുന്നു.

അക്കാലത്തെ മർദ്ദിതജനവിഭാഗങ്ങളുടെ ഭൗതികജീവിതത്തെ മാറ്റിത്തീർക്കുന്നതിൽ കമ്മ്യൂണിസ്റ്റുകാർ ചെലുത്തിയ സ്വാധീനം വലുതായിരുന്നു. രാജ്യത്ത് മറ്റെല്ലായിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വേരറ്റുപോയിട്ടും കേരളം മാത്രം ഇന്നും പച്ചത്തുരുത്തായി തുടരുന്നത് ദലിതരും പിന്നോക്കക്കാരും ഭൂരിപക്ഷം കർഷകത്തൊഴിലാളികളും ഇതര തൊഴിലാളികളിലെ ഗണ്യമായ വിഭാഗവും കമ്മ്യൂണിസ്റ്റുകാരുടെ സാമൂഹികാടിത്തറയായി ഉറച്ചുനിന്നതുകൊണ്ടാണ്.

എന്നാൽ നവ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ ആഗോളതലത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന പുതിയകാലത്ത് സമൂഹത്തിലെ ദുർബലജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ അവഗണിക്കപ്പെടുകയും സമൂഹത്തിലെ സമ്പന്നരുടേയും ഉപരിമധ്യവർഗ്ഗത്തിന്റെയും താൽപ്പര്യങ്ങൾക്ക് മുൻഗണന ലഭിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിൽ സാമൂഹ്യനീതി നിഷേധിക്കപ്പെടുമ്പോൾ പി. കൃഷ്ണപിള്ളയുടേയും ഇ.എം.എസിന്റെയും എ.കെ.ജിയുടെയുമൊക്കെ പിൻതുടർച്ചാവകാശമുള്ള എം.എ. ബേബിയും, എം.വി. ഗോവിന്ദനും ഇവർ അമരക്കാരായ പ്രസ്ഥാനവും സമൂഹത്തിലെ ഏത് വർഗ്ഗത്തിനുവേണ്ടി നിലകൊള്ളും എന്ന ചോദ്യമാകും ഇവർ അഭിമുഖീകരിക്കേണ്ടിവരുന്ന നിർണ്ണായക വെല്ലുവിളി.

കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി എം.എ. ബേബി നിയോഗിക്കപ്പെട്ടത് കേരളത്തിനും കൊല്ലത്തിനും അഭിമാനകരമാണ്. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടേയും ദേശീയ അധ്യക്ഷൻ 1986 മുതൽ രണ്ട് ടേം രാജ്യസഭാംഗം തുടങ്ങിയ നിലകളിൽ ദീർഘകാലം ഡെൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചശേഷം കേരളത്തിൽ പ്രവർത്തിക്കാനെത്തുമ്പോൾ കേരളശബ്ദം ഡെൽഹി ലേഖകനായിരുന്ന ഇടമറുക് എം.എ. ബേബിയുടെ ബഹുമുഖ വ്യക്തിത്വത്തെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന ഫീച്ചർ ചെയ്യുകയുണ്ടായിരുന്നു.

1989 ൽ പാർട്ടി കേന്ദ്രകമ്മിറ്റിയിലെത്തിയെങ്കിലും പി.ബിയിലെത്താൻ ബേബി 2012 വരെ കാത്തിരിക്കേണ്ടി വന്നു. പിന്നെയും ഏറെക്കാലം ഒതുങ്ങിനിൽക്കേണ്ടിവന്നശേഷമാണ് പാർട്ടിയുടെ ഏറ്റവും ഉന്നതമായ പദവിയിലെത്തിയിട്ടുള്ളത്. ലോക്സഭാ ഇലക്ഷനിലുണ്ടായ പരാജയത്തെ വിലയിരുത്തി എം.എ. ബേബി പറഞ്ഞ ചില അഭിപ്രായങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും വെല്ലുവിളി നേരിടുന്ന കാലത്ത് രാജ്യത്തെ ഏറ്റവും പ്രധാന മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അമരക്കാരനെന്ന നിലയിൽ ഇടത് മതേതരചേരിയേയും സ്വന്തം പാർട്ടിയേയും ശക്തിപ്പെടുത്തുന്ന ശ്രമകരമായ ദൗത്യത്തിന് എം.എ. ബേബിക്ക് വിജയാശംസകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.