
പ്രമുഖ ചരിത്രപണ്ഡിതനും കേരളത്തിൻ്റെ സാമൂഹ്യ- സാംസ്ക്കാരിക സാഹിത്യ മേഖലകളിൽ തനതായ സംഭാവനകൾ നൽകുകയും ചെയ്ത ഡോ. എം ജി എസ് നാരായണൻ്റെ വേർപാടിൽ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.സാഹിത്യാഭിരുചിയും ചരിത്ര പാണ്ഡിത്യവും ഭാഷാ വൈദഗ്ധ്യവും സമഞ്ജസമായി സമന്വയിപ്പിച്ച് ഗ്രന്ഥരചന നടത്താനുള്ള അപൂർവ്വ സിദ്ധിക്കുടമയായിരുന്നു എം ജി എസ് . കനപ്പെട്ട ഒരുപിടി ചരിത്രഗ്രന്ഥങ്ങൾ , കവിതകൾ, ആത്മകഥ എന്നിവ രചിച്ച എം ജി എസ് ചിത്രരചനയിലും കൈവെച്ചിട്ടുണ്ട്. പാണ്ഡിന്യത്തിൻ്റെയും സർഗ്ഗാത്മകതയുടെയും ലോകം മാത്രമല്ല ജനകീയ സമരങ്ങളിലും ഭാഗഭാക്കായിക്കൊണ്ട് സാമൂഹ്യജീവിതത്തിൻ്റെ സമസ്ത മേഖലകളിലും തൻ്റെ കർമ്മകുശലത കൊണ്ട് അദ്ദേഹം വിജ ശ്രീലാളിതനായിരുന്നു . ആഴമേറെയുള്ള ശാന്തസമുദ്രമായതുകൊണ്ട് തിരമാലകളുടെ ശബ്ദഘോഷം അദ്ദേഹം ബോധപൂർവ്വം സൃഷ്ടിച്ചില്ല. എങ്കിലും താൻ കൈകാര്യം ചെയ്ത മേഖലകളിൽ പകരക്കാരനില്ലാത്ത അമരക്കാരനായി അദ്ദേഹം വിരാജിച്ചിരുന്നു.
എഴുത്തിൻ്റെ മേഖലയിൽ അദ്ദേഹം എക്കാലത്തും എന്നെ വാൽസല്യപൂർവ്വം പ്രോൽസാഹിപ്പിച്ചിരുന്നു. ഈയടുത്ത കാലത്ത് ഇൻഡോ - അറബ് കൗൺസിൽ പ്രസിദ്ധീകരിച്ച എന്നെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ അദ്ദേഹത്തിൻ്റെ ഈടുറ്റ ലേഖനം വന്നത് ഒരു ബഹുമതിയായി ഞാൻ കരുതുന്നു. അദ്ദേഹം ഏറ്റവും ഒടുവിലായി എഴുതിയ ലേഖനവും ഇതാണെന്ന് അറിയുന്നു. പഴയ ലിപികളും ഭാഷാരീതികളും ഇത്രയും ആഴത്തിൽ പഠിച്ച് മലയാളിക്ക് നൽകിയ ഒട്ടേറെപ്പേർ നമുക്കിടയിൽ ഉണ്ടാവില്ല. വെള്ളിമാടുകുന്ന് - മാനാഞ്ചിറ റോഡിൻ്റെ പുനർനിർമ്മിതിയോട് ബന്ധപ്പെട്ട് നടത്തിയ ജനകീയ പ്രക്ഷോഭത്തിൻ്റെ നായകൻ എം ജി എസ്സായിരുന്നു. അദ്ദേഹത്തിൻ്റെ വേർപാട് നാടിന് വരുത്തിയ നഷ്ടം നികത്താനാവാത്തതാണ്.
Photo Courtesy - Google