06:59pm 30 April 2026
NEWS
തായ്‌ലന്‍ഡിലെ ഹോട്ടൽമുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിരപരാധിയെന്ന് ഭർത്താവ്
18/01/2025  01:28 PM IST
nila
തായ്‌ലന്‍ഡിലെ ഹോട്ടൽമുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിരപരാധിയെന്ന് ഭർത്താവ്

ലഖ്‌നൗ: തായ്‌ലന്‍ഡില്‍ ഹോട്ടൽമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഭർത്താവ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിനിയായ പ്രിയങ്കയുടെ മരണത്തിൽ യുവതിയുടെ വീട്ടുകാർ ഭർത്താവിനെതിരെ രം​ഗത്തെത്തിയിരുന്നു. പ്രിയങ്കയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം. എന്നാൽ, ഈ ആരോപണം നിഷേധിക്കുകയാണ് പ്രിയങ്കയുടെ ഭർത്താവ് ഡോ. ആശിഷ് ശ്രീവാസ്തവ.

ഭാര്യയുടെ വീട്ടുകാരുടെ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ആശിഷ് പറയുന്നു. തന്റെ കൈയില്‍നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ് ഭാര്യവീട്ടുകാര്‍ ശ്രമിക്കുന്നതെന്നും ഇദ്ദേഹം ആരോപിക്കുന്നു. യുവതിയുടെ മരണത്തില്‍ തായ്‌ലാന്‍ഡ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആശിഷിന് ഇന്ത്യയിലേക്ക് മടങ്ങാനായത്. 

സംഭവത്തെക്കുറിച്ച് ആശിഷ് വിശദീകരിക്കുന്നത് ഇങ്ങനെ: 

''സംഭവദിവസം പ്രിയങ്കയും ഞാനും മദ്യപിച്ചിരുന്നു. അര്‍ധരാത്രിയോടെ ഉറങ്ങുന്നതിന് മുമ്പായി പ്രിയങ്ക കുളിക്കാന്‍ പോയി. ഈ സമയം മകന് ഭക്ഷണം വേണമെന്ന് പറഞ്ഞതോടെ അവനുമായി ഞാന്‍ താഴത്തെനിലയിലേക്കും പോയി. ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ കുളിമുറിയിലെ ബാത്ത്ടബ്ബില്‍ കിടക്കുന്നനിലയിലാണ് പ്രിയങ്കയെ കണ്ടത്. ഉടന്‍തന്നെ ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ തായ് പോലീസ് അന്വേഷണം നടത്തുകയും താത്കാലികമായി പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയുംചെയ്തിരുന്നു. പിന്നീട് അധികൃതരില്‍നിന്ന് ക്ലിയറന്‍സ് ലഭിച്ചശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുമതി കിട്ടിയത്''.

പ്രിയങ്കയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഒരുലക്ഷം രൂപ താനാണ് മുടക്കിയതെന്നും പ്രിയങ്കയുടെ കുടുംബം ഈ ഘട്ടങ്ങളിലൊന്നും സഹായിച്ചില്ലെന്നും ആശിഷ് 'ഇന്ത്യാടുഡേ'യോട് പറഞ്ഞു. പ്രിയങ്കയുടെ മദ്യപാനശീലത്തെക്കുറിച്ചെല്ലാം അവരുടെ കുടുംബത്തിനറിയാം. പ്രിയങ്കയ്ക്ക് വെള്ളത്തിലിറങ്ങുന്നത് ഭയമാണെന്നാണ് അവരുടെ മറ്റൊരു ആരോപണം. എന്നാല്‍, യാത്രയില്‍ അവള്‍ വാട്ടര്‍സ്‌പോര്‍ട്‌സ് റൈഡുകളില്‍ കയറിയതിന്റെയെല്ലാം വീഡിയോതെളിവുകള്‍ തന്റെ കൈവശമുണ്ട്. അവളെ ഉപദ്രവിക്കാനാണെങ്കില്‍ എന്തിനാണ് അവളെ താന്‍ തായ്‌ലാന്‍ഡിലേക്ക് കൊണ്ടുപോകുന്നത്. താന്‍ ഒരു ഡോക്ടറാണ്. ഒരു കൊലപാതകിയല്ലെന്നും ആശിഷ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img