
പത്തനംതിട്ട: അടൂരിൽ യുവതി മരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം സ്വദേശിയായ അരുൺ ആണ് അറസ്റ്റിലായത്.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹ്‌ന (31)യെ തിങ്കളാഴ്ച രാത്രി വീട്ടിലെ സ്റ്റെയറിന്റെ കൈപ്പിടിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവസമയത്ത് രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ട്യൂഷന് പോയിരിക്കുകയായിരുന്നു.
അന്വേഷണത്തിൽ, മരിക്കുന്നതിന് തൊട്ടുമുമ്പ് അരുൺ ഷെഹ്‌നയെ മർദിച്ചതായി പൊലീസ് കണ്ടെത്തി. ഈ ആക്രമണമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തെ തുടർന്നാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവദിവസം തന്നെ വീട്ടിലുണ്ടായിരുന്ന അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഭർത്താവുമായി അകന്നു താമസിച്ചിരുന്ന ഷെഹ്‌ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ഷെഹ്‌നയുടെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചിരുന്നെങ്കിലും, പോസ്റ്റ്മോർട്ടം പരിശോധനയിൽ അത്തരം തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് ഇത് ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും, അന്വേഷണത്തിന്റെ ഭാഗമായി ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അരുണിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.










