
നെയ്യാറ്റിൻകരയിൽ യുവതിയെ ഭർത്താവ് കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് ഭർത്താവിന്റെ മൊഴി. രാവിലെ എട്ടുമണിയോടെയാണ് വ്ളാത്താംകര സ്വദേശി അൽമ(33)യെ ഭർത്താവ് വിഷ്ണുനാഥ് കുത്തി കൊലപ്പെടുത്തിയത്. സമീപത്തെ ആരാധനാലയത്തിൽ പ്രാർഥന നടക്കുന്ന സമയത്തായിരുന്നു കൊലപാതകം എന്നതുകൊണ്ടു തന്നെ നിലവിളി ശബ്ദം പോലും ആരും കേട്ടില്ല.
കല്യാണം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്തതിനെ തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വിഷ്ണുനാഥിന്റെ മൊഴി. കുട്ടികളില്ലാത്തതിനെ സംബന്ധിച്ച് ഭാര്യയുമായി ഏറെ നാളുകളായി തർക്കം ഉണ്ടായിരുന്നതായി വിഷ്ണുനാഥ് പൊലീസിനോട് പറഞ്ഞു. ഇന്നും ഇതു സംബന്ധിച്ച് തർക്കം ഉണ്ടായെന്നും പ്രകോപനത്തിൽ കുത്തുകയായിരുന്നു എന്നുമാണ് മൊഴി. അൽമയുടെ കഴുത്തിനാണ് കുത്തേറ്റത്.
ഭാര്യയെ കുത്തിയശേഷം വിഷ്ണുനാഥ് അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞു. സഹോദരൻ അറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ അൽമ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. വിഷ്ണുവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. നാളെ കോടതിയിൽ ഹാജരാക്കും. അൽമയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിഎസ്‌സി കോച്ചിങ് സെന്റർ അധ്യാപകനാണ് വിഷ്ണുനാഥ്. 9 വർഷങ്ങൾക്ക് മുൻപ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്.










