ഭർത്താവിനെതിരെ ലൗ ജിഹാദ് ആരോപണവുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി

ലഖ്നൗ: ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി. ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിനിയായ പെൺകുട്ടിയാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ ലെെംഗികാതിക്രമം, ലവ് ജിഹാദ് തുടങ്ങിയ ആരോപണങ്ങളുയർത്തി രംഗത്തെത്തിയത്. തന്നെ ബീഫ് കഴിക്കാൻ നിർബന്ധിച്ചെന്നും പെൺകുട്ടി വെളിപ്പെടുത്തി. ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതൽ തന്റെ സുഹൃത്തായിരുന്ന ആളാണ് ലൗ ജിഹാദിലൂടെ തന്നെ വിവാഹം കഴിച്ചതെന്നും പെൺകുട്ടി വെളിപ്പെടുത്തി.
2020 ഓഗസ്റ്റ് 18-നായിരുന്നു പെൺകുട്ടിയുടെ വിവാഹം. പഠിക്കുന്ന സമയത്ത് തന്നെ നിരന്തരം ലൈംഗിക ചൂഷണത്തിനിരയാക്കുകയും പിന്നീട് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വിവാഹം കഴിക്കുകയുമായിരുന്നു എന്ന് പെൺകുട്ടി പറയുന്നു. വിവാഹം കഴിക്കണമെങ്കിൽ മതംമാറണമെന്ന് നിർബന്ധിച്ചു. 2022 ജനുവരി 21 ന് തനിക്കൊരു പെൺകുഞ്ഞ് ജനിച്ചെന്നും ഭർത്താവ് പലപ്പോഴും മകളോടും അപമര്യാദയായി പെരുമാറിയിരുന്നു എന്നും പെൺകുട്ടി പറയുന്നു. തന്നെയും മകളെയും മദ്യം കഴിക്കാൻ നിർബന്ധിച്ചിരുന്നു. പൊലീസിൽ പരാതി നൽകിയാൽ കുടുംബത്തെ കൊന്നുകളയുമെന്നായിരുന്നു ഭീഷണിയെന്നും പെൺകുട്ടി വെളിപ്പെടുത്തി.
2024 ജൂലൈ 14 ന് വാക്കർ ഉപയോഗിച്ച് ഭർത്താവ് മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഭർത്താവിനും സഹോദരങ്ങൾക്കുമെതിരെ കർശന നടപടിയെടുക്കണമെന്നും അധികൃതരോട് യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ടുകളും ഫോട്ടോകളും ഉൾപ്പെടെയുള്ളവ പെൺകുട്ടി തെളിവായി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.











