
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര കോടതി വധശിക്ഷ വിധിച്ചത്. കാമുകനെ ഒഴിവാക്കി സൈനികനെ വിവാഹം കഴിക്കാനായാണ് ഷാരോണിന് കഷായത്തിൽ കീടനാശിനി കലർത്തിനൽകി കൊലപ്പെടുത്തിയതെന്ന് കോടതിയിൽ വ്യക്തമായിരുന്നു. ഇപ്പോഴിതാ, ഗ്രീഷ്മയെ സംബന്ധിച്ച് മറ്റൊരു വിവരം കൂടി പുറത്തുവന്നിരിക്കുകയാണ്. ഷാരോണുമായി പ്രണയത്തിലാകുന്നതിന് മുമ്പ് ഗ്രീഷ്മയ്ക്ക് നാല് കാമുകന്മാരുണ്ടായിരുന്നു എന്നാണ് ബന്ധുവിന്റെ വെളിപ്പെടുത്തൽ.
ഗ്രീഷ്‌മയുടെ അയൽവാസികൾ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നാണ് ബന്ധു വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു യുവാവുമായി ബൈക്കിൽ ചുറ്റുന്നതിനിടെ സംഭവിച്ച ആക്‌സിഡന്റിലാണ് ഗ്രീഷ്‌മയുടെ മുൻവശത്തെ പല്ല് പോയതെന്ന ആരോപണവും നാട്ടുകാരിൽ ചിലർ ഉന്നയിക്കുന്നുണ്ട്. ഗ്രീഷ്മയുടെ അന്ധവിശ്വാസത്തിന്റെ ഇരയാണ് ഷാരോൺ എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ആദ്യഭർത്താവ് മരണപ്പെടുമെന്ന് ജാതകത്തിൽ പറയുന്നത് ഗ്രീഷ്‌മ വിശ്വസിച്ചിരുന്നു. ഇത് സത്യമാകാൻ വേണ്ടിയാണത്രെ താലികെട്ടിയ ശേഷം ഷാരോണിനെ കൊലപ്പെടുത്തിയത്. ഷാരോണിനോട് ഗ്രീഷ്‌മ തന്നെ ജാതകത്തിലെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും അയാൾ വിശ്വസിച്ചിരുന്നില്ല. നാഗർകോവിലിലുള്ള സൈനികനുമായി വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ തന്നെ ഗ്രീഷ്‌മയിൽ നിന്നകലാൻ ഷാരോൺ ശ്രമിച്ചിരുന്നു. ഗ്രീഷ്‌മയുടെ അമ്മ ഇക്കാര്യം ആവശ്യപ്പെട്ട് ഷാരോണിനെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു.











