
ന്യൂഡൽഹി: ഭഗവാൻ കൃഷ്ണനെയും ഹനുമാനെയും ലോകചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞരായി വിശേഷിപ്പിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. മഹാഭാരതത്തിലും രാമായണത്തിലും പ്രതിപാദിക്കുന്ന ഈ കഥാപാത്രങ്ങൾ അസാധാരണമായ നയതന്ത്ര ബുദ്ധിയുടെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നത്തെ ആഗോള രാഷ്ട്രീയ സാഹചര്യം സഖ്യങ്ങളുടെ കാലഘട്ടമാണെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. ഒരു രാജ്യത്തിനും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതുപോലെ തന്നെ, ഒരു സഖ്യത്തിനും സ്ഥിരമായ മേൽക്കോയ്മയില്ല. ഈ സാഹചര്യത്തിൽ സഖ്യങ്ങൾ നിരന്തരം മാറുകയും രാജ്യങ്ങൾ പുതുപുതിയ കരാറുകളിലേക്കും ധാരണകളിലേക്കും കടക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ ലോകക്രമമെന്നും അദ്ദേഹം പറഞ്ഞു.
ജയശങ്കറിന്റെ വാക്കുകൾ ഇങ്ങനെ:
‘‘ലങ്കയിലേക്ക് ഹനുമാനെ അയച്ചത് യഥാർത്ഥത്തിൽ വിവരങ്ങൾ ശേഖരിക്കാനാണ്. ഹനുമാൻ എന്താണ് ചെയ്തതെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. അദ്ദേഹത്തിന് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞു. സീതാദേവിയെ കാണാൻ കഴിഞ്ഞു. സീതയുടെ മനോവീര്യം ഉയർത്താൻ കഴിഞ്ഞു. കൊട്ടാരത്തിൽ കയറാനും, രാവണന്റെ മുഴുവൻ സജ്ജീകരണങ്ങളും തകർക്കാനും ഹനുമാന് സാധിച്ചു. പിന്നാലെ രാവണനെ മാനസികമായി പരാജയപ്പെടുത്തി. ഇതിലും വലിയ നയതന്ത്രജ്ഞനെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കില്ല. അദ്ദേഹത്തിന് ഒരു ജോലി നൽകി. പക്ഷേ, പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു ഹനുമാൻ ചെയ്തത്. ഒരു മോദി മാത്രമേയുള്ളൂ. രാജ്യത്തെ നയിക്കുന്നത് ദീർഘദൃഷ്ടിയുള്ള നേതാക്കന്മാരാണ്. അത് നടപ്പാക്കാൻ കുറച്ച് ആളുകൾ ഉണ്ടാകും. പക്ഷേ, ആ ദീർഘദൃഷ്ടിയും നേതൃമികവും ആണ് ഇന്നത്തെ വ്യത്യാസത്തിന് കാരണം’’ .











