
കർണാടകം: സംസ്ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്ത ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുണ്ട്. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയനേതാക്കളുടെയും സർക്കാർ ജീവനക്കാരുടെയും അഴിമതിയാണ് ലോകായുക്ത പുറത്തുകൊണ്ടുവരാറുള്ളത്. താഴ്ന്ന ഗ്രേഡിലുള്ള സർക്കാർ ജീവനക്കാരുടെ പോലും കോടിക്കണക്കിന് രൂപ വിലമതിപ്പുള്ള അനധികൃത സമ്പാദ്യങ്ങൾ കണ്ടുകെട്ടപ്പെടുന്നുണ്ട്. ഉപ ലോകായുക്ത ജസ്റ്റിസ് ബി. വീരണ്ണയുടെ മേൽനോട്ടത്തിൽ ഇക്കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ കണ്ടെടുത്തത് ശതകോടികളുടെ ഭൂമി തട്ടിപ്പ് രേഖകളും അനധികൃത സമ്പാദ്യവുമാണ്. മന്ധ്യ ജില്ലയിലെ നാഗമംഗല താലൂക്കിലെ ഗവണ്മെന്റ് ഗസ്റ്റ് ഹൌസ്, ഏതാനും വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ലോകായുക്ത പോലീസ് റെയ്ഡ് ചെയ്തത്. കൃഷിമന്ത്രി എൻ. ചെലുവരായ സ്വാമിയുടെ മണ്ഡലമാണ് നാഗമംഗല. സർക്കാർ ഉടമസ്ഥതയിലുള്ള 320 ഏക്ര കന്നുകാലി മേച്ചിൽ ഭൂമി കള്ളരേഖകളുണ്ടാക്കി സ്വകാര്യ വ്യക്തികൾക്ക് വിറ്റതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ 200 കോടിയുടെ തട്ടിപ്പ് നടന്നതായുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ലാൻഡ് റെക്കോർഡ് ബ്യുറോയിലെ അഞ്ചു ഉദ്യോഗസ്ഥരെ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കയ്യടക്കിയ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Photo Courtesy - Google











