
ബെലഗാവി: കർണാടകയിലെ ഒരു ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലെ പ്രാർത്ഥനയാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. സ്വന്തം അമ്മായിയമ്മ മരിക്കണമെന്ന പ്രാർത്ഥന സ്വന്തം കൈപ്പടയിലെഴുതിയാണ് പണത്തിനൊപ്പം കാണിക്കവഞ്ചിയിൽ നിക്ഷേപിച്ചത്. കർണാടകയിലെ ബെലഗാവി ജില്ലയിലെ ഹുലികുണ്ടേശ്വര ക്ഷേത്രത്തിലാണ് സംഭവം.
കാണിക്കവഞ്ചി തുറന്ന് എണ്ണുന്നതിനിടെയാണ് അധികൃതരെ ഞെട്ടിച്ച കുറിപ്പ് കണ്ടെത്തിയത്. അടുത്തിടെ നടന്ന വാർഷിക ഉത്സവത്തിന് ശേഷം കാണിക്കകൾ എണ്ണുമ്പോഴായിരുന്നു സംഭവം. 100 രൂപ നോട്ടിനൊപ്പം കൈപ്പടയിൽ എഴുതിയ കുറിപ്പിലാണ് അമ്മായിയമ്മയുടെ മരണത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചിരുന്നത്. “ദൈവമേ, എന്റെ കഷ്ടപ്പാടുകൾ നീക്കണമേ. അടുത്ത വർഷത്തെ ഉത്സവത്തിന് മുമ്പ് എന്റെ അമ്മായിയമ്മ മരിക്കട്ടെ” എന്നാണ് കുറിപ്പിലെ ഉള്ളടക്കം.
കുറിപ്പിൽ പേരോ മറ്റ് തിരിച്ചറിയൽ വിവരങ്ങളോ ഇല്ലാത്തതിനാൽ ഇത് എഴുതിയത് മരുമകളാണോ മരുമകനാണോ എന്നതിൽ വ്യക്തതയില്ല. സാധാരണയായി സന്താനം, തൊഴിൽ, സുരക്ഷ, ഐശ്വര്യം തുടങ്ങിയ ആവശ്യങ്ങളാണ് ഭക്തർ എഴുതി സമർപ്പിക്കാറുള്ളതെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു. ഒരു വ്യക്തിയുടെ മരണത്തെ ആഗ്രഹിച്ചുകൊണ്ടുള്ള ഇത്തരമൊരു അഭ്യർത്ഥന അത്യപൂർവമാണെന്നും, സംഭവം അറിഞ്ഞതോടെ ക്ഷേത്ര ഭരണസമിതിയെയും ഭക്തരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.











