
ദോഹ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ ഭരണനിർവ്വഹണവും നിയമനിർമ്മാണവും സംബന്ധിച്ച് ഖത്തർ ശൂറ കൗൺസിൽ വിശദമായ ചർച്ച നടത്തി. സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ദോഹയിൽ ചേർന്ന പതിവ് യോഗത്തിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി ദേശീയ ചട്ടക്കൂട് രൂപീകരിക്കുന്നതിനെക്കുറിച്ച് അംഗങ്ങൾ സംവദിച്ചത്.അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നിർദ്ദേശപ്രകാരം ഖത്തർ കൈവരിക്കുന്ന ഡിജിറ്റൽ പരിവർത്തനത്തെ സ്പീക്കർ പ്രശംസിച്ചു. അറിധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ AI വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.എഐ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും മാനുഷിക മൂല്യങ്ങൾക്കും ഡിജിറ്റൽ പരമാധികാരത്തിനും മുൻഗണന നൽകണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ഖത്തർ വിഷൻ 2030-ന്റെ ഭാഗമായി വ്യക്തമായ നിയമ-ധാർമ്മിക ചട്ടക്കൂടുകൾ ഇതിനായി ആവശ്യമാണ്.വിവര ചോർച്ച, ഡാറ്റാ സംരക്ഷണം, ബൗദ്ധിക സ്വത്തവകാശം, എഐ സംവിധാനങ്ങൾ വരുത്തുന്ന പിഴവുകളുടെ നിയമപരമായ ബാധ്യത എന്നിവയിൽ അംഗങ്ങൾ ആശങ്ക രേഖപ്പെടുത്തി.
സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ തൊഴിൽ വിപണിയിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും സ്വദേശി തൊഴിൽ സേനയെ സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ചയുണ്ടായി.വിശദമായ പഠനത്തിനായി ഈ വിഷയം കൗൺസിലിന്റെ ഹെൽത്ത്, ജനറൽ സർവീസസ്, എൻവയോൺമെന്റ് കമ്മിറ്റിക്ക് കൈമാറി.
കൂടാതെ, സന്നദ്ധ സേവനവുമായി (Voluntary Work) ബന്ധപ്പെട്ട ജി.സി.സി കരട് നിയമം സോഷ്യൽ അഫയേഴ്‌സ് കമ്മിറ്റിക്കും, സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ നിയമത്തിലെ ഭേദഗതികൾ ലീഗൽ ആന്റ് ലെജിസ്ലേറ്റീവ് കമ്മിറ്റിക്കും കൂടുതൽ പരിശോധനകൾക്കായി വിട്ടു.










