
ന്യൂഡൽഹി:രാജ്യത്ത് പുതിയ ലോ കോളേജുകൾ സ്ഥാപിക്കുന്നതിന് മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ). നിയമവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള കർശന നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം. 'റൂൾസ് ഓഫ് ലീഗൽ എഡ്യൂക്കേഷൻ, മൊറട്ടോറിയം (ത്രീ-ഇയർ മൊറട്ടോറിയം) വിത്ത് റെസ്‌പെക്ട് ടു സെന്റേഴ്‌സ് ഓഫ് ലീഗൽ എഡ്യൂക്കേഷൻ, 2025' എന്ന പേരിൽ പുതിയ ചട്ടങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും.
ഈ നിയമപ്രകാരം, അടുത്ത മൂന്ന് വർഷത്തേക്ക് പുതിയ ലോ കോളേജുകൾക്ക് അനുമതി നൽകില്ല. നിലവിൽ അപേക്ഷ നൽകി പരിഗണനയിലുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇളവുള്ളത്. കൂടാതെ, നിലവിലുള്ള ലോ കോളേജുകൾക്ക് പുതിയ കോഴ്സുകളോ ബാച്ചുകളോ തുടങ്ങണമെങ്കിൽ ബിസിഐയുടെ പ്രത്യേക അനുമതി ആവശ്യമാണ്.
നിലവാരമില്ലാത്ത സ്ഥാപനങ്ങൾ വർധിക്കുന്നതും, അമിതമായ വാണിജ്യവൽക്കരണവും നിയമവിദ്യാഭ്യാസത്തിന്റെ നിലവാരം ഇല്ലാതാക്കുന്നുവെന്ന് ബിസിഐ വിലയിരുത്തുന്നു. ഏകദേശം 2,000 നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, കൂടുതൽ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് പകരം നിലവിലുള്ളവയുടെ ഗുണനിലവാരം ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിസിഐയുടെ തീരുമാനം.
മുടക്ക് കാലയളവിൽ, നിലവിലുള്ള സ്ഥാപനങ്ങളിൽ ബിസിഐ കർശന പരിശോധന നടത്തും. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുക, ബിരുദങ്ങൾ അസാധുവാക്കുക, നിയമനടപടികൾ സ്വീകരിക്കുക തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കുമെന്ന് ബിസിഐ അറിയിച്ചു. എല്ലാ സംസ്ഥാന സർക്കാരുകളും സർവകലാശാലകളും ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ബിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.











