
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനോ യു.ഡി.എഫിനോ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർനഗർ എൽ.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തിരഞ്ഞെടുപ്പിലൂടെ ബി.ജെ.പി കേരളത്തിൽ നിർണായക ശക്തിയായി മാറുമെന്നും, ജനങ്ങൾ വലിയൊരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 7.15-ഓടെ ബൂത്തിലെത്തിയ അദ്ദേഹം മുക്കാൽ മണിക്കൂറോളം സാധാരണക്കാർക്കൊപ്പം ക്യൂ നിന്നാണ് വോട്ട് ചെയ്തത്. വട്ടിയൂർക്കാവിലെ ബി.ജെ.പി സ്ഥാനാർത്ഥി ആർ. ശ്രീലേഖയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
സംസ്ഥാനത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന ജനവിധിയായിരിക്കും ഇതെന്നും വികസനത്തിനും മാറ്റത്തിനും വേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











