
അമരാവതി:അഭിഭാഷകരും കക്ഷികളും തമ്മിലുള്ള പ്രൊഫഷണൽ ബന്ധത്തിൽ നിർണായകമായ ഒരു വിധി പ്രസ്താവവുമായി ആന്ധ്രാപ്രദേശ് ഹൈക്കോടതി. നിയമസേവനങ്ങളിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അഭിഭാഷകർക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഒരു അഭിഭാഷകൻ നൽകുന്ന സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സാധാരണ വാണിജ്യ സേവനങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പരസ്പര വിശ്വാസം, ആത്മവിശ്വാസം, പ്രൊഫഷണൽ ഉത്തരവാദിത്തം എന്നിവയിൽ അധിഷ്ഠിതമാണ് അഭിഭാഷകനും കക്ഷിയും തമ്മിലുള്ള ബന്ധം. ഇത്തരം നിയമസേവനങ്ങൾ 'വ്യക്തിഗത സേവനത്തിന്റെ' (contract of personal service) പരിധിയിലാണ് വരുന്നത്. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള 'സേവനം' (service) എന്ന നിർവചനത്തിൽ നിന്ന് വ്യക്തിഗത സേവനങ്ങളെ പ്രത്യേകം ഒഴിവാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
തന്റെ പ്രൊഫഷണൽ ചുമതലകൾ നിർവഹിക്കുന്നതിൽ അഭിഭാഷകന് വീഴ്ച പറ്റി എന്ന് കാണിച്ച് സമർപ്പിക്കപ്പെട്ട ഒരു പരാതി പരിഗണിക്കവെയായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഈ ഉത്തരവ്. അഭിഭാഷകരെ ഉപഭോക്തൃ നിയമപ്രകാരമുള്ള ഒരു സേവനദാതാവായി കണ്ട് ഇത്തരം പരാതികളുമായി ഉപഭോക്തൃ കമ്മീഷനുകളെ സമീപിക്കാൻ കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
ഈ വിധിയിലൂടെ അഭിഭാഷകനും കക്ഷിയും തമ്മിലുള്ള ബന്ധവും സാധാരണ ഉപഭോക്തൃ-സേവന ഇടപാടുകളും തമ്മിലുള്ള വ്യത്യാസം ഹൈക്കോടതി വീണ്ടും അടിവരയിട്ടുറപ്പിച്ചു. ബാർ കൗൺസിലിന്റെ നിയമപരവും പ്രൊഫഷണലുമായ ചട്ടക്കൂടുകൾക്ക് കീഴിൽ അഭിഭാഷകർ എപ്പോഴും ഉത്തരവാദികളായിരിക്കുമെങ്കിലും, നിയമപരമായ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട പരാതികൾ ഉപഭോക്തൃ തർക്കങ്ങളായി പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.










