
ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപം ഇന്നലെ നടന്ന സ്‌ഫോടനത്തിൽ ഭീകരശക്തികളുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് അന്വേഷണ ഏജൻസികൾ. സംഭവത്തിന് പിന്നാലെ പാകിസ്താനിൽ ആസ്ഥാനമായുള്ള ലഷ്‌കർ-എ-തൊയ്ബയുടെ പ്രവർത്തനങ്ങളാണ് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. ഒക്ടോബർ 30-ന് ലഷ്‌കർ കമാൻഡർ സൈഫുള്ള സെയ്ഫ് പുറത്തിറക്കിയ വീഡിയോയിൽ, ഹാഫിസ് സെയ്ദ് ബംഗ്ലാദേശ് വഴിയുള്ള പുതിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള സാധ്യതകൾ രഹസ്യാന്വേഷണ വിഭാഗങ്ങൾ ഏറെ ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് പാകിസ്താനിൽ നിന്നുള്ള തീവ്രവാദികൾ ബംഗ്ലാദേശിലേക്ക് കടന്നതായി സൂചനകൾ ലഭിച്ചതിനാൽ അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് തീരുമാനമായത്. ഇന്ത്യയിൽ ഐഎസ് ഗ്രൂപ്പുകളും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതായി നേരത്തെയും വിവരം ലഭിച്ചിരുന്ന സാഹചര്യത്തിൽ, എല്ലാ സാധ്യതകളും പരിശോധിക്കുകയാണ് എൻഐഎയും മറ്റ് കേന്ദ്ര ഏജൻസികളും. സ്‌ഫോടനത്തിന് പിന്നിലുള്ള യഥാർത്ഥ ആസൂത്രണം ഉടൻ വ്യക്തമാകുമെന്ന് അന്വേഷണ സംഘങ്ങൾ പ്രതീക്ഷിക്കുന്നു.











