
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്ക് എതിര്. കലക്ടറേറ്റിൽ നടന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി.പി.ദിവ്യ എത്തിയത് ആസൂത്രിതമായിട്ടാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യോഗത്തിലേക്കു വരേണ്ടതില്ലെന്നാണ കളക്ടറുടെ അഭിപ്രായം മാനിക്കാതെയാണ് ദിവ്യ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, യാത്രയയപ്പ് യോഗത്തിൽ നവീൻ ബാബുവിനെതിരെ ദിവ്യ ഉയർത്തിയത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പി.പി.ദിവ്യ ഉന്നയിച്ചത് ആരോപണം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കണമെന്ന് ആലോചിച്ച് ഉറപ്പിച്ചാണ് ദിവ്യ യോഗത്തിലേക്ക് എത്തിയതെന്നും റിപ്പോർട്ടിലുണ്ട്. തുടർന്ന് ഇത് വിഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു.
വിഡിയോ ചിത്രീകരിച്ച കണ്ണൂർ വിഷൻ പ്രതിനിധികളുടെ മൊഴിയും ലാന്റ് റവന്യു ജോയിന്റ് കമ്മീഷണർ ശേഖരിച്ചിരുന്നു. യോഗത്തിനു ശേഷം വിഡിയോ എടുത്ത വ്യക്തിയുമായി ദിവ്യ സംസാരിക്കുകയും വിഡിയോ കൈപ്പറ്റുകയും ചെയ്തുവെന്നാണ് ഇവർ മൊഴി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.











