
ലോകകപ്പ് കിരീടം ഉയർത്തിയ സ്പാനിഷ് ടീമിനൊപ്പം ആഘോഷത്തിന്റെ കേന്ദ്രബിന്ദുവായത് ലമിൻ യമാൽ എന്ന പത്തൊൻപതുകാരനാണ്. മെസ്സിയുടെ കൈകളിലിരുന്ന കുഞ്ഞിന്റെ പഴയ ചിത്രം വീണ്ടും വൈറലായതോടെ, ലോകകപ്പ് വിജയദിനത്തിൽ യമാലിലേക്കാണ് ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത്. എന്നാൽ മൈതാനത്തെ പ്രകടനങ്ങൾക്കപ്പുറം, കുടുംബ പശ്ചാത്തലവും പ്രണയ ജീവിതവും ഉൾപ്പെടെ യമാലിനെക്കുറിച്ചുള്ള നിരവധി വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
കുടിയേറ്റ കുടുംബത്തിൽ നിന്ന് ലോകവേദിയിലേക്ക്
മൊറോക്കോ സ്വദേശിയായ മുനീർ നസ്റൗവിയുടെയും ഇക്വറ്റോറിയൽ ഗിനിയ സ്വദേശിനിയായ ഷീല എബാനയുടെയും മകനാണ് യമാൽ. മികച്ച ജീവിതം തേടി ഇരുവരും സ്പെയിനിലേക്ക് കുടിയേറി. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന കുടുംബം മകന്റെ ഫുട്ബോൾ സ്വപ്നത്തിനായി കഴിയുന്നതെല്ലാം ചെയ്തു.
മാതാപിതാക്കൾ വേർപിരിഞ്ഞതിനെ തുടർന്ന് അമ്മയ്ക്കൊപ്പമാണ് യമാൽ വളർന്നത്. ബാഴ്സലോണയ്ക്ക് സമീപമുള്ള റോക്കഫോണ്ടിലെ ജീവിതമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. സ്വന്തം ആഘോഷങ്ങളിൽ പതിവായി കാണുന്ന '304' എന്ന സംഖ്യ പോലും റോക്കഫോണ്ടിന്റെ പോസ്റ്റൽ കോഡിനോടുള്ള ആദരസൂചകമാണ്.
'ലമിൻ യമാൽ' എന്ന പേരിന് പിന്നിലെ കഥ
ജനിച്ചപ്പോൾ യമാലിന്റെ പേര് നസ്റൗവി എബാന എന്നായിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കുടുംബത്തെ സഹായിച്ച ലമിൻ, യമാൽ എന്നീ രണ്ട് പേരോടുള്ള നന്ദി പ്രകടനമായാണ് പിന്നീട് ആ പേരുകൾ കുട്ടിക്ക് നൽകിയത്. അങ്ങനെ നസ്റൗവി എബാന ലോകം അറിയുന്ന ലമിൻ യമാലായി മാറി.
സ്പെയിനിനായി കളിക്കുന്നെങ്കിലും മൊറോക്കോയുടെയും ഇക്വറ്റോറിയൽ ഗിനിയയുടെയും പാരമ്പര്യം അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന താരമാണ് യമാൽ. മൂന്ന് രാജ്യങ്ങളെയും പ്രതിനിധീകരിക്കാൻ അർഹതയുണ്ടായിരുന്നെങ്കിലും അദ്ദേഹം സ്പെയിനെയാണ് തെരഞ്ഞെടുത്തത്.
പിതാവിന്റെ പ്രായം
യമാലിന്റെ കുടുംബത്തെക്കുറിച്ചുള്ള മറ്റൊരു വിവരവും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. യമാലിന്റെ പിതാവ് മുനീർ നസ്റൗവിക്ക് വെറും 34 വയസാണ് പ്രായം. അതോടെ യമാൽ ജനിച്ചപ്പോൾ അദ്ദേഹത്തിന് ഏകദേശം 15 വയസ് മാത്രമായിരുന്നോ എന്ന ചോദ്യവും വ്യാപകമായി ഉയർന്നു.
പ്രണയ വാർത്തകളിൽ ഇടംപിടിച്ച ഇനസ് ഗാർസ്യ
യമാലിന്റെ വ്യക്തിജീവിതത്തിലും ഇപ്പോൾ വലിയ താൽപര്യമാണ് ആരാധകർക്ക്. സെവില്ല സ്വദേശിനിയും ഫാഷൻ-ലൈഫ്‌സ്റ്റൈൽ ഇൻഫ്ലുവൻസറുമായ ഇനസ് ഗാർസ്യ സാന്റോസാണ് യമാലിന്റെ പേരിനൊപ്പം ഏറ്റവും കൂടുതൽ വാർത്തകളിൽ നിറയുന്നത്.
ഇൻസ്റ്റഗ്രാമിലും ടിക്‌ടോക്കിലും ലക്ഷക്കണക്കിന് ആരാധകരുള്ള ഇനസ്, ഫാഷൻ, മേക്കപ്പ്, സ്കിൻകെയർ, ലൈഫ്‌സ്റ്റൈൽ ഉള്ളടക്കങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. യമാലുമായി ബന്ധപ്പെട്ട വാർത്തകൾ ശക്തമായതോടെ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ പിന്തുടരുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചു. നിരവധി ബ്രാൻഡ് സഹകരണങ്ങളും പരിപാടികളിലേക്കുള്ള ക്ഷണങ്ങളും ലഭിച്ചതായും അവർ പിന്നീട് വെളിപ്പെടുത്തി.
ബന്ധം സ്ഥിരീകരിച്ചത് പൊതുവേദിയിൽ
ബാഴ്സലോണയുടെ ലാ ലിഗ കിരീടാഘോഷത്തിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണ് ഏറെക്കാലമായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായത്. പിന്നീട് ബാഡ് ബണ്ണിയുടെ സംഗീത പരിപാടിയിലും ലോകകപ്പിലെ സ്പെയിൻ മത്സരങ്ങളിലും ഇനസ് സ്ഥിരമായി യമാലിനൊപ്പം ശ്രദ്ധനേടി.
സ്പാനിഷ് ടീമിനെ പിന്തുണയ്ക്കാൻ അമേരിക്കയിലേക്ക് യാത്ര ചെയ്ത ഇനസ്, ഓരോ വിജയത്തിനും പിന്നാലെയും സമൂഹമാധ്യമങ്ങളിൽ ആഘോഷ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഫ്രാൻസിനെതിരായ സെമിഫൈനൽ വിജയത്തിന് ശേഷം അവരുടെ ഒരു പോസ്റ്റിന് യമാൽ നൽകിയ "Mi chica" (എന്റെ പെൺകുട്ടി) എന്ന മറുപടിയും ആരാധകർക്കിടയിൽ വലിയ ചർച്ചയായി.
വൈറലായ 'ബാങ്ക് കാർഡ്' കഥ സത്യമല്ല
യമാലും ഇനസും ആദ്യമായി കണ്ടുമുട്ടിയത് ഒരു കടയിൽ വച്ചാണെന്നും, ഇനസിന്റെ ബാങ്ക് കാർഡ് പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് യമാൽ പണം നൽകിയെന്നുമുള്ള കഥ ലോകകപ്പിനിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ പിന്നീട് അത് യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചാരണമാത്രമാണെന്ന് വ്യക്തമായി.
ലോകകപ്പ് കിരീടത്തോടെ യമാലിന്റെ ഫുട്ബോൾ യാത്ര പുതിയ ഉയരത്തിലെത്തിയിരിക്കുകയാണ്. അതിനൊപ്പം കുടുംബകഥകളും ജീവിതപശ്ചാത്തലവും പ്രണയവിശേഷങ്ങളും ചേർന്ന് യുവതാരത്തെ ലോക ഫുട്ബോളിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വ്യക്തികളിലൊരാളാക്കി മാറ്റിയിരിക്കുകയാണ്.










