
ആറു കുട്ടികളുടെ അമ്മയായ യുവതി യാചകനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് രാജേശ്വരി എന്ന യുവതി പ്രദേശത്ത് സ്ഥിരമായി ഭിക്ഷയാചിക്കാൻ എത്തിയിരുന്ന നാൽപ്പത്തഞ്ചുകാരനൊപ്പം ഒളിച്ചോടിയത്. യാചകനായ നൻഹെ പണ്ഡിറ്റ് എന്നയാളോടൊപ്പം തന്റെ ഭാര്യ ഒളിച്ചോടിയെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ഭർത്താവ് രാജു (45) പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഹർദോയ് ജില്ലയിലെ ഹർപൽപുരിലാണ് ഭാര്യക്കും ആറ് മക്കൾക്കുമൊപ്പം രാജു താമസിച്ചിരുന്നത്. പരിസരപ്രദേശത്ത് ഭിക്ഷയാചിക്കാൻ എത്തിയിരുന്ന നൻഹെ പണ്ഡിറ്റ് എന്നയാളുമായി രാജേശ്വരി സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഇരുവരും ഫോണിൽ സംസാരിക്കാനും ആരംഭിച്ചു. ജനുവരി മൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് യുവതി വീട്ടിൽ നിന്നും പോയത്. രാജേശ്വരി മകൾ ഖുഷ്ബുവിനോട് ചന്തയിലേക്ക് എന്നുപറഞ്ഞാണ് വീടുവിട്ടത്.
വൈകുന്നേരമായിട്ടും രാജേശ്വരി തിരിച്ചുവരാതിരുന്നതോടെ രാജു അവരെ അന്വേഷിച്ചിറങ്ങി. വീട്ടിലെത്തി നടത്തിയ പരിശോധനയിൽ താൻ എരുമയെ വിറ്റുകിട്ടിയ വകയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി മനസിലാക്കി. പിന്നാലെയാണ് രാജു പോലീസിൽ പരാതി നൽകിയത്. പണവുമായി രാജേശ്വരി നൻഹെ പണ്ഡിറ്റിനൊപ്പം ഒളിച്ചോടിയാതായാണ് സംശയിക്കുന്നത് എന്നാണ് രാജു പരാതിയിൽ പറയുന്നത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 87 പ്രകാരം കേസെടുത്ത പോലീസ് യുവതിക്കായി തിരച്ചിൽ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.











