
തൃശ്ശൂർ: കുന്ദംകുളം പറേമ്പാടത്തിന് സമീപം നിയന്ത്രണംവിട്ട സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ വൻ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന വിദ്യാർഥിനി റിയ ഫാത്തിമയും തങ്കമണിയുമാണ് മരിച്ചത്. അപകടത്തിൽ 25-ഓളം പേർക്ക് പരിക്കേറ്റതായും ഇവരിൽ പത്തോളം പേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് ഉച്ചയ്ക്ക് രണ്ടരയോടെ അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ ബസിന് നിയന്ത്രണം നഷ്ടപ്പെട്ടതോടെ ആദ്യം ഒരു കാറിലും തുടർന്ന് വാൻ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയുൾപ്പെടെ ആകെ അഞ്ച് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ ഒരു വീടിന്റെ മതിൽ തകർത്ത് വീട്ടുമുറ്റത്താണ് ബസ് നിന്നത്.
ശക്തമായ ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടവിവരം അറിഞ്ഞെത്തിയ നാട്ടുകാരും ആംബുലൻസ് ജീവനക്കാരും ചേർന്നാണ് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്.
അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










