10:48am 21 April 2026
NEWS
വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരമെന്ന് കെ എസ് യു നേതാവ്
20/04/2026  10:39 AM IST
nila
വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരമെന്ന് കെ എസ് യു നേതാവ്

കണ്ണൂർ: തനിക്കെതിരായ ലൈം​ഗികാതിക്രമ കേസ് രാഷ്ട്രീയ പ്രേരിതമെന്ന ആരോപണവുമായി കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ.  ലൈം​ഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നും വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നുമുള്ള കണ്ണൂർ സ്വദേശിനിയായ ഇരുപത്തെട്ടുകാരിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് അതുലിനെതിരെ കേസെടുത്തത്. എന്നാൽ, ലൈംഗികാതിക്രമ കേസ് വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്നാണ് അതുൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. 

സൗഹൃദം ഉണ്ടായിരുന്ന സമയത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നും ആരെയും അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നും അതുൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സാമ്പത്തിക വിവരങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നും അതുൽ വ്യക്തമാക്കി. 

ന്യൂസീലൻഡിൽ ജോലിചെയ്യുന്ന യുവതി ഇമെയിലായി കണ്ണൂർ വനിതാ പൊലീസിനാണ് പരാതി നൽകിയത്. തുടർന്ന് പൊലീസ് ഫോണിൽ വിളിച്ച് യുവതിയുടെ മൊഴി എടുക്കുകയായിരുന്നു. 2018 മുതൽ പ്രണയത്തിലായിരുന്നുവെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. 2020 ജനുവരി ആറിന് കൂർഗിൽനിന്ന് നാട്ടിലേക്കുള്ള യാത്രാ മധ്യേ കാറിൽവെച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

അതുലിന്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

വാർത്തകളും പരാതിയും കണ്ടു.

വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതൽ പലവിധത്തിൽ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണ്. നിന്നെ ഫിനിഷ് ചെയ്യും' എന്നാണ് അടക്കം പറിച്ചിൽ. എല്ലാ നെറികെട്ട കളിയും പ്രതീക്ഷിച്ചു തന്നെയാണ് മുന്നോട്ടുപോയത്. പക്ഷേ ഇത് അല്പം കടന്ന കയ്യായ്പ്പോയി. ഒരാളെ ചീറ്റ് ചെയ്യണം എന്നുള്ള ഉദ്ദേശത്തിലോ സ്ത്രീകളെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തിലോ ഒരു കാലഘട്ടത്തിലും മുന്നോട്ടു പോയിട്ടില്ല. വിവിധ ക്യാമ്പസുകളിൽ സംഘടനാ പ്രവർത്തനം നടത്തി പല വിദ്യാർഥികളുമായും ഇടപഴകി മുന്നോട്ട് പോയ ഒരാളെന്ന നിലയിൽ അവർക്കൊക്കെ എൻ്റെ രാഷ്ട്രീയത്തെപ്പറ്റി അറിയാം എന്നാണ് കരുതുന്നത്.

സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റ് രീതിയിൽ വ്യാഖ്യാനിച്ച് മുന്നോട്ട് പോകുന്നത് ശരിയാണോ എന്നത് കാലം തെളിയിക്കും. ഒരുപാട് ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നിന്നും കടം മേടിച്ചും തിരിച്ചു കൊടുത്തും പല സുഹൃത്തുക്കളുടെ സഹായം കൊണ്ടുമൊക്കെ പൊതുപ്രവർത്തനം നടത്തി മുന്നോട്ട് പോകുന്ന സാധാരണക്കാരനാണ് ഞാനും. ഇപ്പോഴും കടവും ലോണുകളുമല്ലാതെ വ്യക്തിപരമായി ഈ പൊതുപ്രവർത്തനം കൊണ്ട് ഒന്നും സമ്പാദിച്ചിട്ടില്ല.

വേദനകളും യാതനകളും പ്രതിസന്ധികളും അനവധി ഉണ്ടായിട്ടുണ്ടെങ്കിലും ഈ പൊളിറ്റിക്സിൽ നിലനിൽക്കാൻ പ്രേരിപ്പിക്കുന്നത് ഇതിനോടുള്ള പാഷനും കോൺഗ്രസിൻ്റെ ലെഗസിയുമാണ്. കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് പബ്ലിക് ഡൊമെയിനിൽ തൽക്കാലം ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ല. (കേസിനെ ബാധിക്കുന്നത് കൊണ്ട്). ബാങ്ക് സ്റ്റേറ്റ്മെൻ്റുകളും മറ്റ് വിവരങ്ങളുമൊക്കെ കോടതിക്ക് മുമ്പാകെ ഹാജരാക്കും. കോടതി നീതി ഉറപ്പാക്കട്ടെ. കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും തുടരുന്നവരുടെ ഉദ്ദേശം മറ്റൊന്നാണല്ലോ. അവർക്ക് വിശദീകരണങ്ങളും പോരാതെ വരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img