
മാവേലിക്കര: ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. ഹരിപ്പാട്–പത്തനംതിട്ട സംസ്ഥാനപാതയിൽ മാവേലിക്കര നടക്കാവിൽ ഇന്നു രാവിലെയാണ് സംഭവമുണ്ടായത്. ചെന്നിത്തല മുപ്പത്തഞ്ചിൽ സി. പ്രദീപ് (49) ആണ് മരിച്ചത്. ഡ്രൈവർക്ക് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് സമീപത്തെ കടകളിലേക്ക് ഇടിച്ചുകയറി.
രാവിലെ 8.22ഓടെ പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്ന പത്തനംതിട്ട–ആലപ്പുഴ ചെയിൻ സർവീസ് ബസിലാണ് അപകടം. ബസ് നിയന്ത്രണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരിൽ ഒരാൾ ഉടൻ സ്റ്റിയറിങ് തിരിച്ച് റോഡരികിലെ കടകളുടെ ഭാഗത്തേക്ക് ബസ് ഇടിച്ചുകയറ്റി നിർത്തുകയായിരുന്നു. ഇതുമൂലം വൻ ദുരന്തം ഒഴിവായി.
കുഴഞ്ഞുവീണ പ്രദീപിനെ ഉടൻ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ആർക്കും സാരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. മാവേലിക്കര ഡിപ്പോയിലുള്ള ആർഇഎ 885 നമ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. പ്രദീപിന് മുൻപ് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
മാവേലിക്കര നടക്കാവ് തോപ്പിൽ പ്രവർത്തിക്കുന്ന ഒപ്റ്റിക്കൽസ്, ഫോർ ഐസ്, കാനറാ ബാങ്ക് എന്നിവയുള്ള കെട്ടിടത്തിന്റെ മുൻഭാഗത്തേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥാപനങ്ങളുടെ ബോർഡുകളും മതിലും തകർന്നതായി റിപ്പോർട്ടുണ്ട്. അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.











