01:18pm 20 May 2026
NEWS
കെ എസ് ആർ ടി സി ഇനി വിദേശ രാജ്യങ്ങളിലേക്കുള്ള വിനോദസഞ്ചാരവും ഒരുക്കും
20/05/2026  07:52 AM IST
nila
കെ എസ് ആർ ടി സി ഇനി വിദേശ രാജ്യങ്ങളിലേക്കുള്ള വിനോദസഞ്ചാരവും ഒരുക്കും

സംസ്ഥാനത്തെ വിനോദസഞ്ചാര രംഗത്ത് പുതിയ ചുവടുവെയ്പിന് ഒരുങ്ങുകയാണ് കെ എസ് ആർ ടി സി. ബസുകളിലെ ബജറ്റ് ടൂറിസം പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് ഇനി ട്രെയിൻ, വിമാനം, കപ്പൽ എന്നിവ ഉൾപ്പെടുത്തി ആഭ്യന്തരവും അന്താരാഷ്ട്രവുമായ ടൂർ പാക്കേജുകൾ ആരംഭിക്കാനാണ് തീരുമാനം. 2021-ൽ ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതിയുടെ വരുമാനം വർഷംതോറും ഉയരുന്ന സാഹചര്യത്തിലാണ് ബജറ്റ് ടൂറിസം രാജ്യാന്തര തലത്തിലേക്കും കെ എസ് ആർ ടി സി വ്യാപിപ്പിക്കുന്നത്.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നടപ്പാക്കിയതിനെ തുടർന്ന് സാധാരണ സർവീസുകളിൽ ഉണ്ടായ വരുമാനനഷ്ടത്തിന് പകരമായാണ് ടൂർ പാക്കേജുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നത്. അടുത്തിടെ ലക്ഷദ്വീപിലേക്കുള്ള യാത്രാപദ്ധതിയും അവതരിപ്പിക്കും. കപ്പലിലും വിമാനത്തിലും യാത്ര ചെയ്യാവുന്ന പ്രത്യേക പാക്കേജുകളായിരിക്കും ഒരുക്കുക. കൂടാതെ ജൂൺ മുതൽ തമിഴ്നാട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള ടൂർ സർവീസുകളും ആരംഭിക്കും. പിന്നാലെ കശ്മീർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ ടൂറുകളും നടപ്പാക്കാനാണ് ആലോചന. ഈ വർഷം തന്നെ രാജ്യവ്യാപക ടൂർ പാക്കേജ് ശൃംഖല സജീവമാക്കുകയാണ് ലക്ഷ്യം. ​ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കാകും വിനോദ യാത്രകൾ സംഘടിപ്പിക്കുക. 

ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കഴിഞ്ഞ വർഷം 42 കോടി രൂപയാണ് കെ.എസ്.ആർ.ടി.സി. സമാഹരിച്ചത്. ഈ വർഷം മേയ് 17 വരെ മാത്രം 23 കോടി രൂപ ലഭിച്ചു. അഞ്ചുമാസം പിന്നിടും മുൻപേ തന്നെ കഴിഞ്ഞവർഷത്തെ വരുമാനത്തിന്റെ പകുതിയിലേറെ നേടാനായിട്ടുണ്ട്. ഗോവ, ഗവി, മൂന്നാർ, വയനാട്, കൊച്ചി കപ്പൽശാല തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾക്കാണ് കൂടുതൽ ജനപ്രീതി.

എന്നാൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സാഹചര്യത്തിൽ ചിലർ ടൂർ പാക്കേജുകളിൽ നിന്ന് പിന്മാറുന്നതായും അധികൃതർ പറയുന്നു. ഈ മാസം അവസാനത്തോടെ നടത്താനിരിക്കുന്ന ചില യാത്രകളിൽ ഇപ്പോഴും സീറ്റുകൾ ഒഴിവുണ്ട്. നിലവിൽ സംസ്ഥാനത്തെ 93 ഡിപ്പോകളിൽ 80 കേന്ദ്രങ്ങളിൽ നിന്ന് ടൂർ പാക്കേജുകൾ ലഭ്യമാണ്. യാത്രയുടെ സ്വഭാവമനുസരിച്ച് വോൾവോ, ഡീലക്സ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഉപയോഗിക്കുന്നതോടൊപ്പം ഓരോ യാത്രയ്ക്കും പ്രത്യേക ഇൻഷുറൻസ് പരിരക്ഷയും നൽകുന്നുണ്ട്.

അന്താരാഷ്ട്ര ടൂർ പാക്കേജുകൾ ആരംഭിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ മുൻകൂട്ടി ബുക്കിംഗ് പൂർത്തിയാക്കുന്നത് നിർണായകമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം പത്ത് ദിവസം മുമ്പ് തന്നെ നിറഞ്ഞിരുന്ന ബുക്കിംഗുകൾ ഇത്തവണ ഏകദേശം 50 ശതമാനം മാത്രമാണ് പൂർത്തിയായിട്ടുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img