
കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ വി.ജെ. ഷാജി ബിജെപി വേദിയിൽ എത്തിയത് കണ്ണൂരിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ബിജെപി സംഘടിപ്പിച്ച അദാലത്തിലാണ് ഷാജി പരാതിയുമായി എത്തിയത്.
ഇരിട്ടി ഉളിക്കൽ സ്വദേശിയാണ് വി.ജെ. ഷാജി. തന്റെ ഗ്യാസ് ഏജൻസിയുടെ ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനാണ് അദാലത്തിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് യുഡിഎഫ് ഭരണകാലത്ത് തന്റെ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കിയതായും അന്നത്തെ സാഹചര്യത്തിൽ സഹോദരനായ സണ്ണി ജോസഫ് സഹായിക്കാൻ തയ്യാറായില്ലെന്നുമാണ് ഷാജിയുടെ ആരോപണം.
താനും സണ്ണി ജോസഫും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ഷാജി വ്യക്തമാക്കി. 2011-ൽ തന്നെ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ ചേരുന്ന കാര്യം ആലോചനയിലുണ്ടെന്നും എന്നാൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.











