02:36pm 13 November 2025
NEWS
കെ.പി.സി.സി നേതൃയോഗത്തിൽ പൊട്ടിത്തെറി; ജനറൽ സെക്രട്ടറിമാർക്ക് തരംതാഴ്ത്തലെന്ന് ആക്ഷേപം
13/11/2025  09:23 AM IST
ന്യൂസ് ബ്യൂറോ
കെ.പി.സി.സി നേതൃയോഗത്തിൽ പൊട്ടിത്തെറി; ജനറൽ സെക്രട്ടറിമാർക്ക് തരംതാഴ്ത്തലെന്ന് ആക്ഷേപം

തിരുവനന്തപുരം: ജില്ലാ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരെ ഒഴിവാക്കിയ കെ.പി.സി.സി. നേതൃത്വത്തിന്റെ നടപടിയിൽ ഇന്നലെ ചേർന്ന നേതൃയോഗത്തിൽ രൂക്ഷമായ അതൃപ്തിയും വിമർശനവും. വൈസ് പ്രസിഡന്റുമാർക്ക് 13 ജില്ലകളുടെയും ട്രഷറർക്ക് ഒരു ജില്ലയുടെയും ചുമതല നൽകി സർക്കുലർ ഇറക്കിയതാണ് ജനറൽ സെക്രട്ടറിമാരെ ചൊടിപ്പിച്ചത്.

​ജനറൽ സെക്രട്ടറിമാർ ഇനി അസംബ്ലി മണ്ഡലങ്ങളുടെ ചുമതല വഹിച്ചാൽ മതിയെന്ന നിർദ്ദേശം തരംതാഴ്ത്തലിന് തുല്യമാണ് എന്നാണ് ചില നേതാക്കൾ യോഗത്തിൽ തുറന്നടിച്ചത്. നിലവിലുണ്ടായിരുന്ന ജില്ലാ ചുമതലയിൽ നിന്നുള്ള ഈ മാറ്റം തങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

​അതേസമയം, തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ എല്ലാവരും കെ.പി.സി.സി. നിർദ്ദേശങ്ങൾ പാലിക്കണമെന്ന മുതിർന്ന നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് ഒത്തുതീർപ്പിലെത്തിയത്. ഇതിന്റെ ഭാഗമായി 62 ജനറൽ സെക്രട്ടറിമാർ പ്രധാനപ്പെട്ട 75 അസംബ്ലി മണ്ഡലങ്ങളുടെ ചുമതല വഹിക്കണമെന്ന് ധാരണയായി. ഇത് ചില ജനറൽ സെക്രട്ടറിമാർക്ക് ഒന്നിലധികം മണ്ഡലങ്ങളുടെ മേൽനോട്ടം വഹിക്കേണ്ട അവസ്ഥയുമുണ്ടാക്കും.

​ആസന്നമായ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിക്കേണ്ട വോട്ടുകൾ നഷ്ടപ്പെടാതിരിക്കാൻ അതീവ ജാഗ്രതയോടെ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. കെ.സി. വേണുഗോപാൽ, ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഗ്രൂപ്പ് പോരുകളും സ്ഥാനമാന തർക്കങ്ങളുംക്കിടയിലെ ഈ നേതൃമാറ്റം പാർട്ടിക്കുള്ളിലെ ഐക്യമില്ലായ്മയാണ് തുറന്നു കാണിക്കുന്നതെന്ന വിമർശനവും ശക്തമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img