
കോഴിക്കോട്: പന്തീരാങ്കാവിൽ മൂന്നര കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രധാന പ്രതിയായ ഷഫീഖ് പിടികിട്ടാപുള്ളിയാണ് എന്നാണ് എക്സൈസ് സംഘം വ്യക്തമാക്കുന്നത്. കാളികാവ് എക്‌സൈസ് രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിലാണ് ഇയാളെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നത്.
ഇന്നലെ കോഴിക്കോട് ബൈപ്പാസിലെ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം മൂന്നര കോടി രൂപ വിലവരുന്ന ലഹരിമരുന്ന് എക്‌സൈസ് പിടികൂടിയത്. കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ 3.31 കിലോ എംഡിഎംഎയും 56 ഗ്രാം എംഡിഎംഎ എക്‌സ്റ്റസിയും കണ്ടെത്തി. ഷഫീഖ് ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച പണം കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ചാണ് രാജസ്ഥാനിലേക്ക് കൊണ്ടുപോയതെന്നും അന്വേഷണത്തിൽ വ്യക്തമായി. പിടിയിലാകാതിരിക്കാൻ തമിഴ്‌നാട് സ്വദേശിനിയായ ഒരു സ്ത്രീയുടെ ബാങ്ക് അക്കൗണ്ടാണ് ഇയാൾ ഇടപാടുകൾക്കായി ഉപയോഗിച്ചതെന്നും കണ്ടെത്തി.
വാടകയ്ക്ക് എടുത്ത വാഹനത്തിലായിരുന്നു ലഹരി കടത്തൽ. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ഫാത്തിമ നസ്രീനെ മംഗലാപുരത്തേക്ക് വിളിച്ച് കാറിൽ കയറ്റിയത് യാത്രാമധ്യേ പരിശോധനകളിൽ നിന്നും ശ്രദ്ധതിരിക്കാനായിരുന്നു എന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗവും കോഴിക്കോട് സ്‌ക്വാഡും ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ഈ വലിയ പിടിയുണ്ടായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണം ചെയ്യാനായിരുന്നു ലഹരി എത്തിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.









