
കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതിന് പിന്നാലെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു.
ക്രൂരമായ റാഗിങ്ങിനിരയായി എന്നാണ് ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളുടെ പരാതി. മൂന്നു മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനിരയായ മൂന്ന് ഒന്നാം വർഷ വിദ്യാർത്ഥികളാണ് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ നവംബർ മുതൽ തങ്ങൾ സീനിയേഴ്സിന്റെ ക്രൂരതകൾക്ക് ഇരയാകുന്നു എന്നാണ് കുട്ടികൾ പരാതിയിൽ പറയുന്നത്. നഗ്നരാക്കി നിർത്തിയതായും വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് ക്രൂരത കാട്ടിയതായും ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരാതിയിൽ പറയുന്നു.
കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപിക്കുകയും മുറിവിൽ ലോഷൻ തേക്കുകയും ചെയ്തതു. ഇത് കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. ഞായറാഴ്ചകളിൽ കുട്ടികളിൽ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയർ വിദ്യാർഥികളെ മർദിച്ചിരുന്നതായും പരാതിയിൽ പറയുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.







