11:27am 07 September 2026
NEWS
മുത്തോലി പഞ്ചായത്തിലെ മുൻ വൈസ് പ്രസിഡന്റ് കുഞ്ഞുങ്ങളുമായി ജീവനൊടുക്കിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ


17/04/2025  03:55 PM IST
nila
മുത്തോലി പഞ്ചായത്തിലെ മുൻ വൈസ് പ്രസിഡന്റ് കുഞ്ഞുങ്ങളുമായി ജീവനൊടുക്കിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മുത്തോലി പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് ജിസ്മോൾ മക്കളുമായി മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ജിസ്മോൾ ഭർത്താവിന്റെ വീട്ടിൽ പീഡനങ്ങൾക്കിരയായി എന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ജിസ്മോളുടെയും മക്കളുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ജിസ്മോളുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ​ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ വീട്ടുകാർ ഉയർത്തുന്നത്. മക്കൾക്ക് നീതി ഉണ്ടാകാൻ ഏതറ്റം വരെ പോകുമെന്ന് ജിസ്മോളുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. 

ജിസ്മോളുടെ ഭർത്താവിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് കുടുബം ആരോപിക്കുന്നത്. മുമ്പ് ഒരിക്കൽ ജിസ്മോളെ ഭർത്താവ് മർദിച്ചിരുന്നുവെന്ന് സഹോദരൻ ജിറ്റു വെളിപ്പെടുത്തി. ഭർത്താവിന്റെ അമ്മയുടെ സഹോദരിയും ജിസ്‌മോളെ മാനസികയായി ബുദ്ധിമുട്ടിച്ചിരുന്നു. മരിക്കുന്നതിന് മുൻപ് ആ വീട്ടിൽ എന്തോ കാര്യം സംഭവിച്ചിട്ടുണ്ട്. അത് എന്താണെന്നു അന്വേഷിച്ച് കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. 

ജിസ്‌മോൾക്ക് ആവശ്യമുള്ള പണം ഭർത്താവിന്റെ വീട്ടുകാർ നൽകിയിരുന്നില്ലെന്നും കുടുംബം പറയുന്നു. ഭർത്താവിന്റെ അമ്മയുടെ സഹോദരിയും ജിസ്‌മോളെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു. അവരാണ് ജിസ്‌മോളെയും മക്കളെയും മരണത്തിലേക്ക് തള്ളിവിട്ടതെന്നും കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് അഞ്ച് വയസ് പ്രായമുള്ള നേഹയെയും ഒരു വയസ്സുകാരി നോറയെയും കൂട്ടി നീറിക്കാട് സ്വദേശി ജിസ്മോൾ ജീവനൊടുക്കിയത്. ചില കുംടുബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. പക്ഷെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രകോപനം എന്താണെന്ന് വ്യക്തതയിട്ടില്ല. പോസ്റ്റ്മോർട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണം. ജിസ്മോളുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. ജിസ്മോളുടെ നടുവിന് മുകളിയായി മുറിവേറ്റിട്ടുണ്ട്. മക്കൾ രണ്ട് പേരുടേയും ശരീരത്തിൽ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റിൽ ചാടുന്നതിന് മുമ്പ് ജിസ്മോൾ മക്കൾക്ക് വിഷം നൽകിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം. 

വീട്ടിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്തും സ്വന്തം കൈഞരമ്പ് മുറിച്ചും ജിസ്മോൾ ആത്മഹത്യയ്ക്ക് ആദ്യം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. രാവിലെ നീറിക്കാടുള്ള വീട്ടിൽ വെച്ച് ജിസ്മോൾ കൈയിലെ ഞരമ്പ് മുറിച്ചു, മക്കൾക്ക് രണ്ട് പേർക്കും വിഷം നൽകി. തുടർന്ന് 11.30 യോടെ സ്കൂട്ടറിൽ വീടിനടുത്തുള്ള പള്ളിക്കുന്ന് കടവിലേക്ക് പോയി. അപകടം മേഖലയായ കടവിൽ വാഹനം വെച്ച ശേഷം മക്കളെയും കൂട്ടി വെള്ളത്തിലേക്ക് ചാടിയെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. പുഴയുടെ തീരത്ത് ചൂണ്ട ഇടുകയായിരുന്നവരാണ് ആദ്യം അമ്മയെയും മക്കളെയും കണ്ടത്. നാട്ടുകാരും പൊലീസും ചേർന്ന് മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവ് ജിമ്മിയും മാതാപിതാക്കളുമാണ് ജിസ്മോൾക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നത്. ജിമ്മിയുടെ അമ്മയുടെ ചികിത്സയ്ക്കായി വീട്ടിലുള്ളവർ ആശുപത്രിയിലേക്ക് പോയപ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്. അയർക്കുന്നം പൊലീസ്  വീട്ടിലെത്തി ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പ്രാഥമിക വിവരം തേടി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img