
അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ നിരവധി തവണയാണ് സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത്. രേണുവിന്റെ നിലപാടുകളെയും പ്രതികരണങ്ങളെയും രൂക്ഷമായി വിമർശിച്ചാണ് പ്രതികരണങ്ങൾ ഉണ്ടാകാറുള്ളത്. ഇപ്പോഴിതാ, തനിക്കെതിരായ വിമർശനങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് രേണു. സുധിയുടെ ആദ്യവിവാഹത്തിലെ മകൻ കിച്ചുവിനെ വീട്ടിൽ നിന്ന് അടിച്ച് പുറത്താക്കിയെന്ന നിലയിൽ വരെ പ്രചാരണമുണ്ടെന്നാണ് രേണു പറയുന്നത്. എന്നാൽ, ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും രേണു വെളിപ്പെടുത്തി. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
സുധിയുടെ ആദ്യവിവാഹത്തിലെ മകൻ കിച്ചുവിനെ വീട്ടിൽ നിന്ന് അടിച്ച് പുറത്താക്കി എന്ന് വരെ ആക്ഷേപിക്കുന്നവരുണ്ടെന്ന് രേണു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. 'ഇത് തന്റെ വീടല്ലെന്നും സുധിയുടെ മക്കളുടെ വീടാണെന്നും രേണു പറയുന്നു. മൂത്ത മോൻ പഠിക്കാൻ പോയിരിക്കുകയാണ്. ഫ്ലവേഴ്സ് ആണ് അവനെ പഠിപ്പിക്കുന്നത്. കൊല്ലത്ത് നിന്നാണ് അവൻ പഠിക്കുന്നത്. അതുകൊണ്ടാണ് അവൻ ഇവിടെ വരാത്തതെന്നാണ് രേണു പറയുന്നത്. ഇളയ മോനെ കാണണമെന്ന് തോന്നുമ്പോൾ അവൻ ഓടി വരുമെന്നും രേണു വ്യക്തമാക്കി.
'' കലാകാരൻമാരുടെ വീട്ടുകാർക്കൊക്കെ അവർ മരിച്ചുപോയാലും അവരെ ടിവിയിൽ കണ്ടുകൊണ്ടിരിക്കാമല്ലോ എന്നൊക്കെ ഞാൻ സുധിച്ചേട്ടനോട് പണ്ട് പറഞ്ഞിട്ടുണ്ട്. അതിന് പറ്റില്ല എന്ന് എനിക്ക് മനസിലായി. ജീവിച്ചിരിക്കുമ്പോൾ അവരുടെ പ്രോഗ്രാമുകളൊക്കെ ടിവിയിൽ കാണുന്നത് രസമാണ്. അവരിനി തിരിച്ചുവരില്ലെന്ന യാഥാർഥ്യം അറിഞ്ഞുകൊണ്ട് കണ്ടുകൊണ്ടിരിക്കാൻ ആവില്ല'', രേണു കൂട്ടിച്ചേർത്തു.
2023 ജൂൺ അഞ്ചിനാണ് കൊല്ലം സുധി അപകടത്തിൽപ്പെടുന്നത്. കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുത്തതിനു ശേഷം തിരികെ വരുമ്പോൾ തൃശ്ശൂരിൽ വെച്ചാണ് അപകടം നടന്നത്. നടൻ സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ട്രക്കിൽ ഇരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മരിക്കുകയായിരുന്നു.











