
കോഴിക്കോട്: കൊടുവള്ളിയിൽ ദീർഘകാലമായി തുടരുന്ന സ്വത്ത് തർക്കം സഹോദരഹത്യയിൽ കലാശിച്ചു. വലിയപറമ്പ് താന്നിരിക്കംപൊയിൽ സ്വദേശിയായ പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂത്ത സഹോദരൻ പ്രമോദിനെ (54) പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ഒരേ വീട്ടിൽ താമസിച്ചിരുന്ന പ്രസാദും പ്രമോദും തമ്മിൽ സ്വത്ത് സംബന്ധിച്ച തർക്കം ഏറെക്കാലമായി നിലനിന്നിരുന്നതായി പോലീസ് അറിയിച്ചു. വിഷയത്തിൽ കോടതി ഉത്തരവ് ഉണ്ടായിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള തർക്കം അവസാനിച്ചിരുന്നില്ല.
ശനിയാഴ്ച രാത്രി മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റം പിന്നീട് ആക്രമണത്തിലേക്ക് വഴിമാറിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രസാദ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം.
നാല് മക്കളുള്ള കുടുംബത്തിലെ മൂന്ന് ആൺമക്കളും അവിവാഹിതരാണ്. മാതാവ് 15 വർഷം മുമ്പും പിതാവ് അഞ്ച് വർഷം മുമ്പും മരണപ്പെട്ടിരുന്നു. ഏക സഹോദരി കൊടുവള്ളി കരുവൻപൊയിലിലും മറ്റൊരു സഹോദരൻ നരിക്കുനി അത്താണിയിലുമാണ് താമസം. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.










