
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പുതുതായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ച യെല്ലോ അലേർട്ട് തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചതിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നത്.
നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട്. അതേസമയം, കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത
ഓഗസ്റ്റ് 13, 14 തീയതികളിൽ വടക്കൻ മഹാരാഷ്ട്ര തീരത്തും അതിനോട് ചേർന്ന മധ്യ-കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഓഗസ്റ്റ് 13 മുതൽ 17 വരെ സോമാലിയ, ഒമാൻ തീരങ്ങൾ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ, വടക്ക്-പടിഞ്ഞാറൻ അറബിക്കടൽ, മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
തെക്കൻ തമിഴ്നാട് തീരം, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്.
ഓഗസ്റ്റ് 13ന് പശ്ചിമ ബംഗാൾ, ഒഡീഷ തീരം, ബംഗ്ലാദേശ് തീരം, വടക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. വടക്കൻ ആന്ധ്രാപ്രദേശ് തീരം, തെക്കൻ ആന്ധ്രാപ്രദേശ് തീരം, മ്യാന്മാർ തീരം, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ-പടിഞ്ഞാറൻ, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്.
ഓഗസ്റ്റ് 14ന് പശ്ചിമ ബംഗാൾ, ഒഡീഷ തീരം, ബംഗ്ലാദേശ് തീരം, വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഓഗസ്റ്റ് 15ന് പശ്ചിമ ബംഗാൾ, ഒഡീഷ തീരം, വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്.
ഓഗസ്റ്റ് 16, 17 തീയതികളിൽ ആൻഡമാൻ കടലിലും സമാനമായ രീതിയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്ന സമുദ്ര മേഖലകളിലേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.











