
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണ രീതിയിൽ നിർണായക മാറ്റം വരുത്തി സംസ്ഥാന സർക്കാർ. സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്യുന്ന നിലവിലെ സംവിധാനം അവസാനിപ്പിച്ച്, ഇനി മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക നിക്ഷേപിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
പെൻഷൻ വിതരണം സഹകരണ ബാങ്കുകൾ മുഖേന നടത്തുന്നത് സർക്കാരിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതോടെ സഹകരണ ബാങ്കുകൾ വഴിയുള്ള വിതരണം അവസാനിക്കുകയും, വാണിജ്യ ബാങ്ക് അക്കൗണ്ടുകൾ വഴിയാകും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കുക.
അതേസമയം, പൂർണമായും കിടപ്പിലായ രോഗികൾക്കും സ്വയം ബാങ്കിലെത്തി തുക കൈപ്പറ്റാൻ കഴിയാത്ത പ്രത്യേക സാഹചര്യങ്ങളിലുള്ള ഗുണഭോക്താക്കൾക്കും നിലവിലുള്ളതുപോലെ പെൻഷൻ വീട്ടിലെത്തിച്ച് നൽകുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.










