
തിരുവനന്തപുരം: ചരിത്രവിജയത്തിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദവിക്കായി കരുനീക്കങ്ങളും കണക്കുകൂട്ടലുകളും ശക്തം. പി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും മുഖ്യമന്ത്രി കസേര മോഹിച്ച് സജീവമായി രംഗത്തുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാനും മന്ത്രിസഭാ രൂപീകരണത്തിനുമായി ഹൈക്കമാൻഡ് നിയോഗിച്ച കേന്ദ്ര നിരീക്ഷകരും ഇന്നെത്തും. പാർട്ടിയേയും മുന്നണിയേയും ചരിത്രവിജയത്തിലേക്ക് നയിച്ച വി ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്നതാണ് യുഡിഎഫ് ഘടകകക്ഷികളിൽ പലരുടെയും താത്പര്യം. എന്നാൽ, വിജയിച്ചെത്തിയ കോൺഗ്രസ് എംഎൽഎമാരാണ് പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതെങ്കിൽ മുഖ്യമന്ത്രിയാകുക കെ സി വേണുഗോപാലാകും.
കോൺഗ്രസ് നിയമസഭാകക്ഷിയിൽ ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനെന്നാണ് സൂചന. കോൺഗ്രസിന്റെ 63 എംഎൽഎമാരിൽ 35 പേർ കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരാണ്. തർക്കമുണ്ടായാൽ എ ഗ്രൂപ്പിന്റെ 10 എംഎൽഎമാരിൽ എട്ട് പേരും കെ.സിയെ പിന്തുണച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതുകൂടാതെ മൂന്ന് സ്വാതന്ത്രരുടെ പിന്തുണയും തങ്ങൾക്കുണ്ടെന്നാണ് കെ സി വേണുഗോപാൽ ക്യാമ്പിന്റെ അവകാശവാദം. അങ്ങനെയെങ്കിൽ 46 എംഎൽഎമാർ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകണം എന്ന് കേന്ദ്ര നിരീക്ഷകരോട് ആവശ്യപ്പെടും.
ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിലും കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകും എന്നുറപ്പില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. രാഹുൽ ഗാന്ധിയുടേയുടെയും പ്രിയങ്ക ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും താത്പര്യവും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ മുഖ്യമാണ്.










