02:48pm 11 September 2026
NEWS
പിഎസ്‌സി അംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമോ? പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി എതിർപ്പ്; നിയമോപദേശം തേടും
11/09/2026  10:09 AM IST
nila
പിഎസ്‌സി അംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമോ? പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി എതിർപ്പ്; നിയമോപദേശം തേടും

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം പിഎസ്‌സിയുടെ ഉന്നതതലത്തിലേക്ക് നീങ്ങുന്നതിനിടെ, ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ നടപടിക്കെതിരെ പിഎസ്‌സി അംഗങ്ങൾ. മൊഴിയെടുക്കാനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ് പിഎസ്‌സി അംഗങ്ങൾ. ഭരണഘടനാ സ്ഥാപനമെന്ന നിലയിലുള്ള പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്‌സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകും.

ക്രൈംബ്രാഞ്ച് നൽകിയ നോട്ടീസിൽ നിയമോപദേശം തേടാനും പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. അംഗങ്ങളെ ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമം സംബന്ധിച്ചാണ് പ്രധാനമായും നിയമോപദേശം തേടുക.

അതേസമയം, ചോദ്യം ചെയ്യൽ എവിടെ നടത്തണമെന്നത് തീരുമാനിക്കാനുള്ള അധികാരം അന്വേഷണ ഉദ്യോഗസ്ഥനാണെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയിലെ അംഗങ്ങൾക്ക് ക്രിമിനൽ നടപടിച്ചട്ടപ്രകാരം പ്രത്യേക പരിരക്ഷയുണ്ടെന്ന വാദത്തിനും നിയമപരമായ അടിസ്ഥാനമില്ലെന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 15 മുതൽ പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണ സംഘത്തിലെ എസ്.പി. സഖറിയയാണ് ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയത്.

അംഗങ്ങളുടെ മൊഴിയെടുത്തതിന് പിന്നാലെ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതോടെ പരീക്ഷാ ക്രമക്കേട് കേസിലെ അന്വേഷണം കൂടുതൽ ഉന്നതതലത്തിലേക്ക് നീങ്ങുകയാണ്.

പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സിയിലെ രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ്, അഡീഷണൽ സെക്രട്ടറി ആർ. ഹരി എന്നിവർക്കെതിരെയാണ് അന്വേഷണ സംഘം വീഴ്ച ചൂണ്ടിക്കാട്ടുന്നത്.

പി. സതീഷ് സർവീസിൽനിന്ന് ഒന്നര വർഷം മുൻപ് വിരമിച്ചിരുന്നു. പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട ചുമതല വഹിച്ചിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്തും നൽകിയിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ച വെറും നടപടിക്രമത്തിലെ പിഴവാണോ, അതോ ആരെയെങ്കിലും സഹായിക്കുന്നതിനായി ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ ആസൂത്രിത ഇടപെടലുണ്ടായിരുന്നോ എന്നതിലാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ശ്രദ്ധ.

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം നേരിട്ട് പിഎസ്‌സി അംഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത് ഇതാദ്യമാണ്. നിലവിൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ നടപടികളുണ്ടാകുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img