
തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ വാടക ഹെലികോപ്റ്റർ സർവീസിന്റെ കാര്യത്തിൽ ഇന്ന് നിർണായക തീരുമാനം. മൂന്ന് വർഷത്തെ കരാർ ശനിയാഴ്ച അവസാനിക്കാനിരിക്കെ, ഹെലികോപ്റ്റർ തുടർന്നും ഉപയോഗിക്കണമെന്ന പോലീസ് മേധാവിയുടെ ശുപാർശയാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. ആഭ്യന്തര വകുപ്പിന്റെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
മുഖ്യമന്ത്രി ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. കരാർ പുതുക്കണോ, അതോ ആവശ്യമായ അവസരങ്ങളിൽ മാത്രം ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കണോ എന്നതാണ് സർക്കാർ പരിശോധിക്കുന്നത്.
നിലവിലെ സംവിധാനം തുടരുന്നതാണ് സാമ്പത്തികമായി ഗുണകരമെന്നാണ് ഡി.ജി.പി.യുടെ റിപ്പോർട്ടിലെ പ്രധാന നിർദേശം. അടിയന്തരമായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുമ്പോൾ വലിയ തുക ചെലവാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ചിപ്സൺ ഏവിയേഷൻ കമ്പനിയിൽനിന്നാണ് പോലീസ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. പ്രതിമാസം 80 ലക്ഷം രൂപ നൽകുമ്പോൾ 25 മണിക്കൂർ വരെ ഹെലികോപ്റ്റർ ഉപയോഗിക്കാം. അധിക ഉപയോഗത്തിന് മണിക്കൂർ അടിസ്ഥാനത്തിൽ പ്രത്യേകം വാടക നൽകണം. എന്നാൽ ഇതുവരെ 25 മണിക്കൂർ ഉപയോഗപരിധി മറികടന്നിട്ടില്ലെന്നാണ് റിപ്പോർട്ടിലെ വിവരം.
മാവോവാദി പരിശോധന, അവയവദാനവുമായി ബന്ധപ്പെട്ട അടിയന്തര യാത്രകൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ ഹെലികോപ്റ്റർ നിർണായകമാണെന്നാണ് പോലീസ് മേധാവിയുടെ വിലയിരുത്തൽ. വി.വി.ഐ.പി. യാത്രകൾക്കും ചില സാഹചര്യങ്ങളിൽ റോഡ് മാർഗത്തേക്കാൾ ഹെലികോപ്റ്റർ ഉപയോഗിക്കുന്നത് ചെലവ് കുറഞ്ഞതാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഹെലികോപ്റ്റർ വാടകയ്ക്കെടുത്ത നടപടിയെ മുൻപ് പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിപക്ഷനേതാവായിരുന്ന വി.ഡി. സതീശൻ ഇത് സർക്കാരിന്റെ ധൂർത്താണെന്ന് ആരോപിച്ചിരുന്നു. കരാർ പുതുക്കുകയാണെങ്കിൽ പഴയ വിവാദവും വീണ്ടും ചർച്ചയാകാൻ സാധ്യതയുണ്ട്.










