
സി.പി.ഐ(എം) മധുര കോൺഗ്രസ് ഒരു വിലയിരുത്തൽ
1972 ജൂണിൽ മധുരയിൽ വച്ചാണ് സി.പി.ഐ(എം) പാർട്ടിയുടെ ഒമ്പതാം പാർട്ടി കോൺഗ്രസ് നടന്നത്. ജൂൺ 21 മുതൽ ജൂലായ് 2 വരെ മധുരയിൽ തമുക്കം മൈതാനത്താണ് അന്ന് ഒൻപതാം പാർട്ടി കോൺഗ്രസ് നടന്നത.് മധുരയിലെ തമുക്കത്തുതന്നെയാണ് ഇപ്പോൾ 24-ാം പാർട്ടി കോൺഗ്രസ് നടന്നത്. ഇ.എം.എസ് ഭാര്യ ശ്രീമതി ആര്യാഅന്തർജ്ജനത്തോടൊപ്പം മധുര മീനാക്ഷിക്ഷേത്രത്തിൽ ദർശനത്തിന് പോയത് അന്ന് വലിയ വാർത്തയായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന സി.എൻ. അണ്ണാദുരൈയുടെ മരണശേഷം മന്ത്രി വി.ആർ. നെടുഞ്ചെഴിയൻ താൽക്കാലിക മുഖ്യമന്ത്രിയായി. സി.പി.എം പാർട്ടി കോൺഗ്രസ് നടക്കുമ്പോഴേക്കും എം. കരുണാനിധി മുഖ്യമന്ത്രിയായി ചുമതല ഏറ്റുകഴിഞ്ഞിരുന്നു.
ഇന്ത്യാ രാജ്യം ഒരു യുദ്ധപശ്ചാത്തലത്തിൽ സഞ്ചരിക്കുന്ന കാലം, ഇൻഡ്യയും പാകിസ്ഥാനുമായി നടന്ന യുദ്ധം. കിഴക്കൻ പാകിസ്ഥാനുമായി നടന്ന 13 ദിവസത്തെ ആ യുദ്ധം ലോകചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധമായിരുന്നു. ബംഗ്ലാദേശ് എന്ന രാജ്യം തന്നെ ആ യുദ്ധത്തിന്റെ സൃഷ്ടിയായിരുന്നു. 1972 ആദ്യം നടന്ന സംസ്ഥാന സമ്മേളനം കൊല്ലത്തായിരുന്നു. ആ സമ്മേളനത്തിന് മുമ്പ് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എസ്. രാമചന്ദ്രൻ പിള്ളയെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തതും ആ സമ്മേളനമാണ്. അന്നത്തെ സമ്മേളനവും ഇപ്പോഴത്തെ സമ്മേളനങ്ങളുടെയും നിറഭേദങ്ങൾ ആകെ മാറി. രൂപവും ഭാവവും മാറി. അത് ആളുകളുടെ കുഴപ്പമല്ല. ജനങ്ങൾ മാറിപ്പോയി. ഒരു ലോറി വന്നാൽ പണ്ടൊക്കെ ആളുകൾ ഇടിച്ചുകയറും. ഇപ്പോൾ തിരിഞ്ഞുനോക്കാനാളുണ്ടാവില്ല.
അന്നും ഇന്നും പിണറായി പ്രതിനിധി
1970 ലെ സെപ്റ്റംബർ മാസത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ ചെറുപ്പക്കാരനായ എം.എൽ.എ യായിരുന്നു പിണറായി വിജയൻ. പിണറായി 1972 ൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള മധുര പാർട്ടി കോൺഗ്രസ്സിൽ പ്രതിനിധിയായിരുന്നു. ഇപ്പോൾ മധുരയിൽ നടന്ന സി.പി.ഐ(എം) പാർട്ടി കോൺഗ്രസ്സിൽ പ്രതിനിധിയായി എത്തുമ്പോൾ പ്രായം 81 വയസ്സിലേക്ക് കടക്കുന്നു. 2016 മുതൽ 2026 ആകുമ്പോൾ 10 കൊല്ലം കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം പൂർത്തിയാക്കുന്നു.
18-ാമത് പാർട്ടി കോൺഗ്രസ്സ് 2002 മാർച്ച് 19-24 വരെ ഹൈദ്രാബാദിൽ കൂടിയാണ് 17-ാം പോളിറ്റ് ബ്യൂറോയെ തെരഞ്ഞെടുത്തത്. ആ പി.ബിയിലാണ് പിണറായി വിജയനെയും തെരഞ്ഞെടുത്തത്. കണ്ണൂരിൽ ചേർന്ന സി.പി.എമ്മിന്റെ 23-ാം പാർട്ടി കോൺഗ്രസ്സാണ് എഴുപത്തിയഞ്ച് വയസ്സ് പൂർത്തിയായപ്പോൾ ആദ്യത്തെ ഇളവ് അനുവദിച്ചത്. ആ ഇളവ് അനുസരിച്ച് അദ്ദേഹത്തിന് 2029 വരെ പിബിയിലേക്കുള്ള പ്രത്യക്ഷ ക്ഷണിതാവായി തുടരാം.
ആദ്യ പി.ബി
1964 നവംബർ 7 വരെ നീണ്ട 8 ദിവസങ്ങളിൽ കൽക്കട്ടയിൽ കൂടിയ ഏഴാം പാർട്ടി കോൺഗ്രസ്സാണ് പി. സുന്ദരയ്യ ജനറൽ സെക്രട്ടറിയായുള്ള ആദ്യ പോളിറ്റ് ബ്യൂറോയെ തെരഞ്ഞെടുത്തത്. പി. സുന്ദരയ്യ, ബി.ടി. രണദിവെ, പ്രമോദ്ദാസ് ഗുപ്തെ, ഇ.എം.എസ് നമ്പൂതിരിപ്പാട്, എം. ബാസവ പുന്നയ്യ, എം. ഹർകിഷൻ സിംഗ് സുർജിത്, പി. രാമമൂർത്തി, എ.കെ. ഗോപാലൻ, ജ്യോതിബസു എന്നിവരായിരുന്നു ആദ്യപോളിറ്റ് ബ്യൂറോ അംഗങ്ങൾ.
1977 മാർച്ച് 19 നാണ് എ.കെ.ജി മരിച്ചത്. 1978 ൽ ജലന്തറിൽ കൂടിയ പത്താം പാർട്ടി കോൺഗ്രസ്സിൽ എ.കെ.ജിക്ക് പകരം കേരളത്തിൽ നിന്ന് സി.ഐ.ടി.യു നേതാവ് ഇ. ബാലാനന്ദനെ പി.ബി അംഗമായി തെരഞ്ഞെടുത്തു.
പാർട്ടി കോൺഗ്രസ് ഒരു പരീക്ഷണം
1970 ൽ തിരുവനന്തപുരത്ത് വച്ച് എസ്.എഫ്.ഐയുടെ രൂപീകരണസമ്മേളനം നടന്നു. അന്നത്തെ എസ്.എഫ്.ഐ നേതാക്കളാണ് ഇന്ന് പാർട്ടിയുടെ മുൻനിരയിൽ നിന്ന് ഒഴിയുന്നത്. അന്ന് എസ്.എഫ്.ഐയുടെ ആദ്യകാല പ്രസിഡന്റായിരുന്ന സി. ഭാസ്ക്കരൻ ജീവിച്ചിരിപ്പില്ല. ആദ്യ എസ്.എഫ്.ഐ ജനറൽ സെക്രട്ടറിയായിരുന്ന ബിമൽബാസുവാണ് പശ്ചിമബംഗാളിലെ പാർട്ടിയെ മുൻനിരയിൽ നിന്ന് നയിക്കുന്നത്. അതിനുശേഷം എസ്.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരുന്ന പ്രകാശ്കാരാട്ട് മൂന്നുതവണ സി.പി.എം ജനറൽ സെക്രട്ടറിയായി. ഇപ്പോൾ അകാലത്തിൽ മരണപ്പെട്ട സീതാറാം യെച്ചൂരിക്കുപകരം പി.ബി കോർഡിനേറ്റർ ആണ്. പാർട്ടി പോളിറ്റ് ബ്യൂറോയിൽ 2012 ൽ എത്തിയ എം.എ. ബേബിക്കും 73 വയസ്സായി. ബേബി എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും അഖിലേന്ത്യാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിന് വേണം ഇളവുകൾ
സി.പി.എം 24-ാം പാർട്ടി കോൺഗ്രസ്സിന്റെ മുൻപിൽ ഇളവുകളുടെ നീണ്ട ആവശ്യങ്ങളുമായാണ് കേരളം നിന്നത്. പ്രധാനമായുള്ളത് കോൺഗ്രസുമായുള്ള ഇൻഡ്യാസഖ്യത്തിലേക്കുള്ള ഇളവുതന്നെയായിരുന്നു. ബി.ജെ.പിയുടെ സെമിഫാസിസ്റ്റ് ഭരണത്തെ നേരിടാൻ എല്ലാ ഇടതുപക്ഷകക്ഷികളുടെയും കൂട്ടായ്മയും മറ്റുചില ജനാധിപത്യ കക്ഷികളുടെയും ഐക്യവും മതി; കോൺഗ്രസുമായി ഐക്യമുന്നണി വേണ്ട എന്നതാണ് സി.പി.എം ഉയർത്തുന്ന മുദ്രാവാക്യം. ഒപ്പം ഹിന്ദുവർഗ്ഗീയതയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും എതിർക്കുക.
രണ്ടാമത്തെ ഇളവ് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. 2026 ലെ തെരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രിയായി കേരളത്തിലെ ഗവൺമെന്റിനെ നയിക്കുന്ന പിണറായി വിജയന് പി.ബി അംഗമെന്ന നിലയിൽ പാർട്ടി കോൺഗ്രസ് ഇളവ് നൽകിയിട്ടുണ്ട്.
മൂന്നാമതൊരു തുടർഭരണം കേരളത്തിലെ പാർട്ടി സ്വപ്നം കാണുന്നു. ആ യാഥാർത്ഥ്യം നടപ്പിലാക്കാൻ പിണറായി വിജയൻ തന്നെ പാർട്ടിയെയും ഗവൺമെന്റിനെയും നയിക്കണമെന്നും പാർട്ടി കരുതുന്നു. അതിനായി പിണറായിയെ പി.ബിയിൽ നിലനിർത്തണം.
ഭരണം വേണമെങ്കിൽ എന്തുവേണം?
ഭരണം ഇനിയും കേരളത്തിൽ തുടരാനും നിലനിർത്താനും എന്തൊക്കെ പരിഷ്ക്കാരങ്ങൾ ഭരണരംഗത്ത് വേണ്ടിവരും എന്നതായിരുന്നു പ്രധാന ചർച്ച. 2022 ൽ എറണാകുളം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചംഗീകരിച്ച നയരേഖ കുറെക്കൂടി പരിഷ്ക്കരിച്ചാണ് കൊല്ലത്ത് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി അവതരിപ്പിച്ചത്. പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിനെക്കാൾ പ്രാധാന്യമാണ് മാധ്യമങ്ങളും പാർട്ടി പ്രതിനിധികളും ആ നയരേഖയ്ക്ക് നൽകിയത്. കേന്ദ്ര സർക്കാരുമായുള്ള ഫെഡറിലിസ്റ്റ് കാഴ്ചപ്പാടിലുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ സംസ്ഥാനം ചെലവഴിക്കുന്ന കിഫ് ബി വഴിയുള്ള പ്രവർത്തനങ്ങളും നിർമ്മാണങ്ങളും സംസ്ഥാനത്തിന്റെ ബഡ്ജറ്റേതര ചെലവുകളാണ്.
അതേപോലെ വിദേശവിദ്യാഭ്യാസത്തിനുവേണ്ടി വരുന്ന ചെലവുകൾക്ക് നിശ്ചയിക്കപ്പെടുന്ന വരുമാനം ഉന്നതവിദ്യാഭ്യാസകാര്യങ്ങൾക്ക് പുറത്തേക്ക് വരുന്ന ബഡ്ജറ്റിലാണ് കണക്കുകൂട്ടുന്നത്.
അതിനു സ്വകാര്യ സർവ്വകലാശാലകളുടെ നടത്തിപ്പിന് വേണ്ടിവരുന്ന ചെലവുകളും, അവർക്ക് ഏർപ്പെടുത്തുന്ന സെസ്സുകളും മറ്റും സംസ്ഥാനത്തിന്റെ മറ്റ് വിനിയോഗങ്ങൾക്കുള്ള ചെലവുകളുടെ ഇനത്തിൽ ആണ് കണക്കുകൂട്ടുന്നത്.
കിഫ്ബിയുടെ പേരിൽ നടത്തി പൂർത്തിയാക്കിയ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഇനിയുള്ള പ്രവർത്തനങ്ങൾക്കും സംസ്ഥാനം ഒരു സെസ്സ് ഏർപ്പെടുത്തുകയും, ആ സെസ്സ് പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുകയും ചെയ്യും. ഇതിന്റെ വിഹിതം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കും പിരിച്ചെടുക്കാവുന്നതാണ്. പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം ഈ രീതിയിലുള്ള സെസ്സ് പിരിവുകൾ ഉണ്ടാകും.
ഇത്തരം നയപരിഷ്ക്കാരങ്ങൾ ഉൾപ്പെടുന്ന നയപരിഷ്ക്കരണ രേഖയ്ക്കാണ് പാർട്ടി കോൺഗ്രസ് അനുമതി നൽകിയത്.
ദുർബലമായ സംഘടന
കഴിഞ്ഞ മൂന്ന് പാർട്ടി കോൺഗ്രസ്സുകളായി സി.പി.എമ്മിന്റെ സംഘടനാ റിപ്പോർട്ടിൽ വളർച്ചയുടെ ഒരു ഘടകവും കാണുന്നില്ല. 24-ാം പാർട്ടി കോൺഗ്രസ്സ് റിപ്പോർട്ടിലും അതേ മുരടിപ്പുതന്നെയാണ് കാണുന്നത്.
പശ്ചിമബംഗാളിലും ത്രിപുരയിലും അതേ മുരടിപ്പാണ് കാണുന്നത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശിലും രാജസ്ഥാനിലും തെലങ്കാനയിലും ആന്ധ്രയിലും ഒരു ശതമാനത്തിൽ താഴെയാണ് വോട്ട് ലഭിച്ചത്. ത്രിപുരയിൽ മാത്രമാണ് 24 ശതമാനം വോട്ട് ലഭിച്ചത്. പശ്ചിമബംഗാളിൽ കോൺഗ്രസ്സിനോടൊപ്പം നിന്നെങ്കിലും സി.പി.എം മുന്നണിക്ക് 4 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്.
കേരളത്തിൽ ബി.ജെ.പിയുടെ വരവോടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന്റെ വോട്ടുകുറയുകയും, 2024 ൽ ഒരു ലോക്സഭാ സീറ്റിൽ ബി.ജെ.പി വിജയിക്കുകയും, 11 ഓളം അസംബ്ലി സീറ്റുകളിൽ ഭൂരിപക്ഷം നേടുകയും പിടിച്ചടുക്കുകയും 22 ഓളം സീറ്റുകളിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഈ സംഘടനാ തകർച്ച എത്ര വിശദീകരിച്ചിട്ടും അണികളെ തൃപ്തിപ്പെടുത്താൻ സി.പി.എമ്മിന് സാധിച്ചിട്ടില്ല.
ആകെ ലോക്സഭാ സീറ്റുകളിൽ ആലത്തൂരിൽ മാത്രമാണ് കഴിഞ്ഞതവണ എൽ.ഡി.എഫ് ജയിച്ചത്. സംസ്ഥാന മന്ത്രിയായിരുന്ന രാധാകൃഷ്ണൻ 5000 വോട്ടിനാണ് ഈ ലോക്സഭാ മണ്ഡലത്തിൽ ജയിച്ചത്. എന്നാൽ ബി.ജെ.പി സ്ഥാനാർത്ഥിയും ഇപ്പോൾ കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി തൃശൂർ ലോക്സഭാ സീറ്റിൽ നേടിയ ഭൂരിപക്ഷം 75000 വോട്ടിന്റേതായിരുന്നു.
ഇതേ അവസ്ഥതന്നെയാണ് ഇടതുപക്ഷ സംഘടനകൾക്കും പറയുവാനുള്ളത്. തമിഴ്നാട്ടിൽ പാർട്ടി കോൺഗ്രസ്സിൽ ഒരുമിച്ചു സെമിനാറിൽ പങ്കെടുത്ത ഇടതുകക്ഷികളിൽ സി.പി.എമ്മും സി.പി.ഐയും മാത്രമാണ് ഒരുമിച്ചുനിൽക്കുന്നത്.
ഒരു കാലത്ത് ബീഹാറിൽ മുൻകൈ ഉണ്ടായിരുന്നത് സി.പി.ഐക്കാണ്. അടിയന്തിരാവസ്ഥക്കാലത്ത് സി.പി.ഐ ഇന്ദിരാ കോൺഗ്രസിന് ഒപ്പമായിരുന്നു. മഹാരാഷ്ട്രയിലും ആന്ധ്രയിലും തെലങ്കാനയിലും രാജസ്ഥാനിലും ബംഗാളിലും സി.പി.ഐ(എം.എൽ) ആണ് മുൻപന്തിയിൽ നിൽക്കുന്നത്.
കേരളത്തിലെ ആർ.എസ്.പിക്ക് ലോക്സഭയിൽ പ്രാതിനിധ്യമുള്ളത് കേരളം വഴിയാണ്. ബംഗാളിൽ സ്ഥാനമില്ലാ താനും. ആൾ ഇന്ത്യാ ഫോർവേർഡ് ബ്ലോക്ക് കേരളത്തിലെ യു.ഡി.എഫ് മുന്നണിയിലും ഇൻഡ്യാസഖ്യത്തിലുമാണുള്ളത്.
വക്കഫ് ബില്ലും മുസ്ലീം രാഷ്ട്രീയവും
പാർട്ടികോൺഗ്രസ്സ് അംഗീകരിച്ച സംഘടനാ റിപ്പോർട്ട് പ്രകാരം ജനസംഖ്യാ അനുപാതപ്രകാരം ഗണ്യമായ മുസ്ലീങ്ങൾ പാർട്ടിയിലുള്ളത് ദൽഹിയിൽ മാത്രമാണ്. കേരളത്തിൽ പ്രധാനമായുള്ളത് മുസ്ലീം ലീഗിലാണ്. കോൺഗ്രസ്സിനുള്ളിലും മുസ്ലീം നിർണ്ണായകമായ ശക്തിയുണ്ട്. മുസ്ലീങ്ങൾക്കിടയിലെ തീവ്രവാദ വിഭാഗങ്ങളായ ജമാ അത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട്, എന്നിവ കൂടാതെ ഐ.എൻ.എൽ, പി.ഡി.പി എന്നീ വിഭാഗങ്ങളും മുസ്ലീം ഘടകങ്ങളായാണ് പ്രവർത്തിക്കുന്നത്.
തമിഴ്നാട്, കർണ്ണാടകം, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലും മഹാരാഷ്ട്രയിലും ബീഹാറിലും ജനസംഖ്യയിൽ ഒരു വ്യതിയാനവും പാർട്ടിയിൽ ഉണ്ടായിട്ടില്ല.
പുതിയ പി.ബി പുതിയ ജനറൽ സെക്രട്ടറി
84 സെൻട്രൽ കമ്മിറ്റി അംഗങ്ങളെയും 19 സ്ഥിരം ക്ഷണിതാക്കളെയും തെരഞ്ഞെടുത്തുകൊണ്ടാണ് മധുര പാർട്ടി കോൺഗ്രസ്സ് സമാപിച്ചത്. ഡി.എൽ കാരന്ത് എന്ന സി.ഐ.ടി.യു നേതാവ് കേന്ദ്ര കമ്മിറ്റിലേക്ക് മത്സരിച്ച് 31 വോട്ട് നേടി പരാജയപ്പെട്ടു. മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒരു രീതിയായിരുന്നു ഇതെന്ന് 1978 ലെ ജലന്തർ പാർട്ടി കോൺഗ്രസ്സ് മുതലുള്ള അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ട് പുതിയ ജനറൽ സെക്രട്ടറി എം.എ. ബേബി സൂചിപ്പിച്ചു. കൊല്ലത്തെ പ്രാക്കുളംകാരനായ എം.എ. ബേബി കൊല്ലം ഫാത്തിമാ മാതാ കോളേജ് മുതൽ എസ്.എഫ്.ഐ യൂണിയൻ ഭാരവാഹിയും എസ്.എഫ്.ഐ നേതാവുമാണ്.
ഇ.എം.എസിന് ശേഷം സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃനിരയിലേക്ക് വരുന്ന എം.എ ബേബി വളരെ മുൻപേതന്നെ കേരളത്തിൽ നേതൃനിരയിൽ എത്തിയ നേതാവാണ്. 1975 ൽ എസ്.എഫ്.ഐ പ്രസിഡന്റായ ബേബി ഉൾപ്പെടെയുള്ള യുവാക്കൾ ജി. സുധാകരന്റെ നേതൃത്വത്തിൽ അടിയന്തിരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ച് ശക്തമായ, പോലീസ് മർദ്ദനം ഏറ്റവരാണ്.
എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായ ബേബി പിന്നീട് ഡി.വൈ.എഫ് അഖിലേന്ത്യാ പ്രസിഡന്റായി. 1989 ൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായി. 2006 ൽ കുണ്ടറ നിയമസഭാ സീറ്റിൽ നിന്ന് മത്സരിച്ചു ജയിച്ച എം.എ. ബേബി വി.എസ് മന്ത്രിസഭയിൽ 2006 ൽ കേരളത്തിന്റെ വിദ്യാഭ്യാസ- സാംസ്ക്കാരിക വകുപ്പുമന്ത്രിയായി.
2012 ൽ പാർട്ടി കോൺഗ്രസ്സിൽ പി.ബി. അംഗമായി തെരഞ്ഞെടുക്കപ്പെട്ട എം.എ. ബേബി പി.ബി അംഗമായി നാല് തവണ പൂർത്തിയാകുമ്പോഴാണ് ജനറൽ സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. കേരളത്തിൽ നിന്ന് പിണറായി വിജയൻ, പ്രകാശ് കാരാട്ട്, വൃന്ദാകാരാട്ട്, ബംഗാളിൽ നിന്ന് മണിക്ക് സർക്കാർ എന്നിവർക്കും യു.പിയിൽ നിന്ന് സുബാഷിണി അലി, തമിഴ്നാട്ടിൽ നിന്നും ജി. രാമചന്ദ്രൻ എന്നിവർക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
കേന്ദ്ര കമ്മിറ്റിയിലേക്ക് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, ടി.എസ്. അഖില എന്നിവർ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്.
സെക്രട്ടറിയായപ്പോൾ മുതൽ പി.ബി അംഗമായ എം.വി. ഗോവിന്ദൻ മാസ്റ്റർ, എ. വിജയരാഘവൻ എന്നിവർ പി.ബിയിൽ തുടരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കെ. ശ്രീമതി, കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവായി തുടരും.
പുതുതായി കേന്ദ്ര കമ്മിറ്റിയിലേക്ക് വരുമെന്ന് കേട്ടിരുന്ന മുഹമ്മദ് റിയാസിന് പകരമാണ് ജോൺബ്രിട്ടാസിന് ക്ഷണിതാവായി സ്ഥാനം നൽകിയത്.