
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഇന്നും ജാമ്യമില്ല. ബിലാസ്പുർ കോടതിയിൽ ജാമ്യഹർജി പരിഗണിക്കവെ പ്രോസിക്യൂഷൻ ശക്തമായ എതിർപ്പറിയിച്ചു. കേസിന്റെ വാദം പൂർത്തിയായതോടെ വിധി പറയുന്നത് നാളത്തേക്ക് മറ്റുകയായിരുന്നു. നാളെ രാവിലെ 11 മണിയോടെ ജാമ്യാപേക്ഷയിലെ വിധി അറിയാമെന്നാണ് റിപ്പോർട്ട്.
കന്യാസ്ത്രീകൾ ജയിലിലായിട്ട് ഇന്നത്തോടെ എട്ട് ദിവസം പൂർത്തിയാകും. നാളെയും ജാമ്യം ലഭിക്കാത്ത പക്ഷം, വീണ്ടും രണ്ടുദിവസം കൂടി കന്യാസ്ത്രീകൾ ജയിലിൽ കഴിയേണ്ടി വരും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് എന്ന വാദം ഉയർത്തിയാണ് പ്രോസിക്യൂഷൻ ജാമ്യഹർജി എതിർത്തത്.
നാളെ ജാമ്യം ലഭിക്കുന്നില്ലെങ്കിൽ ഞായറാഴ്ച കഴിഞ്ഞ് തിങ്കളാഴ്ച മാത്രമേ കന്യാസ്ത്രീകൾക്ക് ഇനി ഹൈക്കോടതിയെ സമീപിക്കാനാവൂ. അങ്ങനെയാണെങ്കിൽക്കൂടി, കേസിന്റെ വിശദാംശങ്ങൾ ആരാഞ്ഞ്, സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടും. ഇതിനുശേഷം മാത്രമേ ജാമ്യം പരിഗണിക്കുകയുള്ളൂ.
കേന്ദ്രസർക്കാരും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപിയും സഭയ്ക്ക് നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. പ്രോസിക്യൂഷന്റെ എതിർപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, സ്വാഭാവികമായ നടപടിക്രമമാണ് കോടതിയിൽ നടന്നത് എന്നാണ്, ഈ കേസുമായി ബന്ധപ്പെട്ട് ബിജെപിക്ക് വേണ്ട ഉപദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന മലയാളിയായ അഭിഭാഷകൻ ഗോപകുമാർ പ്രതികരിച്ചത്.











