
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത നാലുദിവസത്തിനകം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഇത്തവണ കാലവർഷക്കാലത്ത് സാധാരണയെക്കാൾ കുറഞ്ഞ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴ മാത്രമേ ലഭിക്കൂവെന്നാണ് പ്രവചനം. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനമാണ് മഴയുടെ അളവ് കുറയാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മഴക്കുറവ് കാർഷിക മേഖലയെയും ജലവൈദ്യുത ഉൽപാദനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. ജൂണിലും മഴ കുറവാണെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
മേയ് 26-ന് കാലവർഷം കേരളത്തിലെത്തുമെന്നായിരുന്നു മുൻ പ്രവചനം. നിലവിൽ ലക്ഷദ്വീപ് മേഖലയിലേക്കും കന്യാകുമാരി തീരത്തേക്കുമാണ് കാലവർഷം വ്യാപിച്ചിരിക്കുന്നത്. അതേസമയം, കാലവർഷത്തിന്റെ മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമായിട്ടുണ്ട്. ജൂൺ 5 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.










