
തിരുവനന്തപുരം: ശിക്ഷാകാലാവധി പൂർത്തിയായിട്ടും ഏറ്റെടുക്കാൻ ബന്ധുക്കളോ മറ്റാരെങ്കിലുമോ ഇല്ലാത്ത തടവുകാരുടെ പുനരധിവാസത്തിനായി ‘ഹാഫ് വേ ഹോം’ പദ്ധതി നടപ്പാക്കാൻ ജയിൽ വകുപ്പ് ആലോചിക്കുന്നു. സാമൂഹിക നീതി വകുപ്പ്, പൊലീസ്, ജയിൽ വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുകയെന്ന് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്ത് ഐപിഎസ് അറിയിച്ചു.
30 വർഷത്തിലേറെ ശിക്ഷ പൂർത്തിയാക്കിയിട്ടും ജയിലിൽ തുടരുന്ന തടവുകാരും സംസ്ഥാനത്തുണ്ടെന്നാണ് ജയിൽ വകുപ്പ് വ്യക്തമാക്കുന്നത്. ഇവരെ സമൂഹത്തിലേക്ക് പുനഃസംയോജിപ്പിക്കുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകൾക്ക് അക്രഡിറ്റേഷൻ നൽകി പുനരധിവാസ ചുമതല ഏൽപ്പിക്കാനാണ് നീക്കം.
അതേസമയം, സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 265 മാനസികാരോഗ്യ പ്രശ്നങ്ങളുള്ള തടവുകാരെയും പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജയിൽ വകുപ്പ് മേധാവി അറിയിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും സുരക്ഷിതമായ താമസവും ആവശ്യമായ പരിചരണവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.










