
തിരുവനന്തപുരം: കേരളത്തിൽ തൊഴിൽ സമരങ്ങൾ കുത്തനെ കുറഞ്ഞെന്ന് പഠനറിപ്പോർട്ട്. പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (പി.പി.ആർ.ഐ.) നടത്തിയ പഠനത്തിലാണ് നാലു പതിറ്റാണ്ടിനിടെ കേരളത്തിൽ തൊഴിൽ സമരങ്ങൾ ഗണ്യമായി കുറഞ്ഞെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇക്കാലയളവിൽ സമരങ്ങളുടെ കുറവ് 94 ശതമാനമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ധനവകുപ്പിനുകീഴിലെ സ്വതന്ത്ര ഗവേഷണസ്ഥാപനമാണ് പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.
1960-70 കാലഘട്ടത്തിൽ വൻ തൊഴിൽപ്രക്ഷോഭങ്ങൾക്കായിരുന്നു കേരളം സാക്ഷ്യംവഹിച്ചത്. എന്നാൽ, 2018-ൽ സംസ്ഥാനത്ത് നടന്നത് ഏഴുസമരങ്ങൾമാത്രം. 2023-ൽ രാജ്യത്തെ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' റാങ്കിങ്ങിൽ കേരളം ഒന്നാമതെത്തിയതും ഈ പശ്ചാത്തലത്തിലാണ്. 1979-ൽ രാജ്യത്ത് 2676 തൊഴിൽസമരങ്ങൾ ഉണ്ടായപ്പോൾ 1985-ൽ 1320 ആയി. 2018-ൽ 69 ഉം. 1979-ൽ തൊഴിൽദിനനഷ്ടം മൂന്നരക്കോടിയായിരുന്നു. 2018-ൽ 16 ലക്ഷമായി. നാല് പതിറ്റാണ്ടിനിടെ തൊഴിൽ സമരങ്ങളിൽ 94 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഓരോ സംസ്ഥാനത്തെയും വ്യവസായതർക്കം, തൊഴിൽപ്രക്ഷോഭം എന്നിവയെക്കുറിച്ച് ലേബർബ്യൂറോ വാർഷികാടിസ്ഥാനത്തിൽ റിപ്പോർട്ട് പുറത്തുവിടാറുണ്ട്. പക്ഷേ, 2018 വരെയുള്ള കണക്കുകളേ ലഭ്യമുള്ളൂ.











