
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കടത്തു കേസിൽ എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കുന്നു. തസ്ലീമ സുൽത്താന ഉൾപ്പെടെയുള്ള മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എക്സൈസിന്റെ നീക്കം. എക്സൈസിന്റെ കസ്റ്റഡി അപേക്ഷ ആലപ്പുഴ ജില്ലാ കോടതി ഇന്നു പരിഗണിക്കും. സിനിമ മേഖലയിലുള്ളവരുമായി പ്രതികൾക്കുള്ള ബന്ധം സംബന്ധിച്ച് ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് എക്സൈസ് പ്രതീക്ഷിക്കുന്നത്.
കേസിലെ ഒന്നാം പ്രതി കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താനയുമായി (ക്രിസ്റ്റീന–43) ബന്ധമുണ്ടെന്നു നടൻ ഷൈൻ ടോം ചാക്കോ കഴിഞ്ഞ ദിവസം പൊലീസിനോടു സമ്മതിച്ചിരുന്നു. . മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26), തസ്‌ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി (43) എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികൾ.
തസ്‌ലിമയുടെ ഫോണിൽ ഒരു നടനുമായുള്ള വാട്സാപ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇതു വീണ്ടെടുക്കാൻ ഫൊറൻസിക് സഹായം തേടിയിട്ടുണ്ട്. നടന്മാരുടെ പങ്ക് വ്യക്തമായാൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. തസ്‌ലിമ ഫോണിൽ മെസേജ് അയച്ചിരുന്നെന്നു നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലും പറഞ്ഞിരുന്നു.