
പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ സ്‌കൂൾ തലത്തിൽ സമവായം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ശിരോവസ്ത്രം ഇല്ലാതെ തന്നെ കുട്ടിയെ സ്‌കൂളിൽ അയക്കാമെന്ന് രക്ഷിതാവ് അറിയിച്ചതായി അറിഞ്ഞെന്നും ഇതോടെ വിവാദം അവസാനിക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു. വിദ്യാർത്ഥിനി ശിരോവസ്ത്രം ധരിച്ചെത്തിയതിനെ തുടർന്നുണ്ടായ തർക്കം വഷളാക്കാനില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'കുട്ടിയുടെ രക്ഷിതാവ് നിലപാട് മാറ്റിയിട്ടുണ്ട്. ശിരോവസ്ത്രം ഇല്ലാതെ തന്നെ കുട്ടിയെ സ്‌കൂളിൽ അയക്കാമെന്ന് രക്ഷിതാവ് അറിയിച്ചതായി അറിഞ്ഞു. അതോടെ ആ പ്രശ്‌നം തീർന്നു. ഒരു കുട്ടിയുടെ അവകാശം നിഷേധിക്കാൻ എന്തിന്റെ പേരിലായാലും ആർക്കും അവകാശമില്ല. കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇടപെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് അവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. അതിന് അവർ മറുപടി നൽകണം. പ്രശ്‌നം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ല. ഭരണഘടന പറയുന്നതനുസരിച്ചും വിദ്യാഭ്യാസ ചട്ടങ്ങൾക്കനുസരിച്ചും പ്രവർത്തിക്കാൻ സ്‌കൂൾ തയ്യാറാകണം' മന്ത്രി പറഞ്ഞു.
ശിരോവസ്ത്ര വിവാദത്തിൽ ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ ഇടപെട്ട് നടത്തിയ ചർച്ചകളെ തുടർന്ന് ചൊവ്വാഴ്ച രാവിലെ പ്രശ്‌നത്തിന് പരിഹാരമുണ്ടായിരുന്നു. പിന്നാലെ, മന്ത്രി വി. ശിവൻകുട്ടി സ്‌കൂളിനെതിരേ പ്രസ്താവന നടത്തിയത് വീണ്ടും വിവാദമായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് മന്ത്രി നിലപാട് മയപ്പെടുത്തി വിശദീകരണവുമായി രംഗത്തെത്തിയത്.











