
തിരുവനന്തപുരം: അധികാരമേറ്റെടുത്ത് ഒരുമാസം പിന്നിടുംമുമ്പേ നിയമന വിവാദങ്ങളുടെ കുരുക്കിൽപ്പെട്ടിരിക്കുകയാണ് യു.ഡി.എഫ് സർക്കാർ. മന്ത്രിമാരുടെ സ്റ്റാഫ് നിയമനങ്ങളിലും വിവിധ സർക്കാർ തസ്തികകളിലേക്കുള്ള നിയമനങ്ങളിലും മതിയായ രാഷ്ട്രീയ-ധാർമിക പരിശോധനകൾ നടക്കുന്നില്ലെന്ന വിമർശനം കോൺഗ്രസ് വൃത്തങ്ങളിൽതന്നെ ഉയരുന്നുണ്ട്.
സർക്കാരിന്റെ ഭാഗമായതോടെ കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ ഭരണകാര്യങ്ങളിൽ തിരക്കിലായിരിക്കെ, സംഘടനാതലത്തിലുള്ള മേൽനോട്ടം ദുർബലമായെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യമാണ് പ്രതിപക്ഷത്തിന് സർക്കാരിനെതിരെ ശക്തമായ ആക്രമണത്തിന് അവസരമൊരുക്കിയത്.
മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിലേക്കുള്ള ബന്ധു നിയമനവും സർക്കാരിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി കെ.ബി. പ്രദീപിനെ നിയമിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവച്ചു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇരുവർക്കും രാജിവെക്കേണ്ടിവന്നു.
ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിഭാഗവുമായി ബന്ധപ്പെട്ട അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം ബോർഡിന്റെ കേസുകൾ കൈകാര്യം ചെയ്യാൻ നിയമിച്ചെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ നിയമന ഉത്തരവിൽ അത് വ്യക്തമാക്കാത്തത് പ്രതിപക്ഷ ആരോപണങ്ങൾക്ക് കരുത്തേകി. ഈ നിയമനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് കോൺഗ്രസ് നേതൃത്വത്തിനുപോലും വ്യക്തതയില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇതിനുമുമ്പ്, കെ.പി.സി.സി പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫ് തന്റെ സഹോദരീഭർത്താവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതും വിവാദമായിരുന്നു. തുടക്കത്തിൽ മന്ത്രിക്ക് അനുകൂലമായ നിലപാട് പാർട്ടിയിൽ നിന്ന് പരസ്യമായി ഉണ്ടായില്ലെങ്കിലും, ശക്തമായ എതിർപ്പും ഉയർന്നില്ല. എന്നാൽ കുടുംബാംഗങ്ങളുടെ മറ്റ് നിയമന വിവരങ്ങൾ പുറത്തുവന്നതോടെ സി.പി.എം പ്രചാരണം ശക്തമാക്കുകയും ഒടുവിൽ മന്ത്രിയുടെ സഹോദരീ ഭർത്താവ് രാജിവെക്കുകയുമായിരുന്നു.
അതേസമയം, എം.ജി സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട വിഷയവും സർക്കാരിന് തിരിച്ചടിയായി. സർക്കാർ ശുപാർശ പട്ടിക സമർപ്പിക്കാത്തതിനെ തുടർന്ന് ഗവർണർ നേരിട്ട് നിയമനം നടത്തിയതും അതിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദവും പ്രതിപക്ഷം ആയുധമാക്കി. സംഘപരിവാർ അനുകൂല നിലപാടുള്ള വ്യക്തിയെ വി.സിയായി നിയമിക്കാൻ സർക്കാർ മനഃപൂർവം അവസരമൊരുക്കിയെന്ന ആരോപണവും ഉയർന്നു.
വി.സി നിയമന വിവാദം കെട്ടടങ്ങുംമുമ്പേ സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നം കൂടി ഉയർന്നതോടെ സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനക്കുറവ് വീണ്ടും ചർച്ചയായി. ഈ പശ്ചാത്തലത്തിൽ സർക്കാർ-പാർട്ടി ബന്ധം കൂടുതൽ ശക്തമാക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ കെ.പി.സി.സി ആലോചിക്കുന്നുണ്ടെങ്കിലും, സംഘടനാതലത്തിൽ കാര്യക്ഷമമായ നിരീക്ഷണ സംവിധാനം നിലവിൽ ദുർബലമാണെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളിൽ










